പാലക്കാട്: ജില്ലയിൽ വീണ്ടും എച്ച്1 എൻ1 മരണം സ്ഥിരീകരിച്ചു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. പനി ബാധിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായതിന് ശേഷം പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്1 എൻ1 മരണമാണിത്. അതേസമയം പത്തനംതിട്ട കടപ്പാറയിൽ അന്പത്താറുകാരിയുടെയും മരണം എച്ച്1എൻ1 മൂലമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്‌ച, എറണാകുളത്തും കോട്ടയത്തും പനി ബാധിച്ച് മരിച്ച രണ്ടുപേർക്കും എച്ച്1എൻ1 സ്ഥിരീകരിച്ചു. ഇതോടെ, ഇൗ മാസം എച്ച്1എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 കടന്നു. ബുധനാഴ്‌ച മാത്രം മൂന്നുമരണം സ്ഥിരീകരിച്ചു.
അതേസമയം, ജില്ലയിൽ ഡെങ്കിപ്പനി ബാധയും അതീവ ഗുരുതരമായി തുടരുകയാണ്. ഈ മാസം മാത്രം നാല് പേരാണ് പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടത്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും മരണസംഖ്യ ഉയരുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
















