
ബെംഗളൂരു: കർണാടക സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘ഗൃഹലക്ഷ്മി’ പദ്ധതിയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) ഓഡിറ്റ് റിപ്പോർട്ട്. കർണാടകയിലുടനീളമുള്ള കുടുംബനാഥകൾക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി. 75,000 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പരിശോധന, ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണം, ഫണ്ട് വിതരണ സംവിധാനം എന്നിവയിലാണ് സിഎജി ഓഡിറ്റ് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. പദ്ധതി വലിയൊരു അഴിമതിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ആരോപിക്കുകയും ഇതിൽ ഉടനടി സുതാര്യമായ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
19,020 ഗുണഭോക്താക്കൾ ഒരേ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് വിവരങ്ങൾ രേഖപ്പെടുത്തിയതിലെ പിഴവോ അതോ അർഹതയില്ലാത്തവർ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയതോ എന്നതിനെക്കുറിച്ച് വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. 8,995 ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.80 കോടിയോളം രൂപ ആവർത്തിച്ച് നിക്ഷേപിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു അക്കൗണ്ടിൽ ശരാശരി 2,000 രൂപ വീതമാണ് അധികമായി വന്നിട്ടുള്ളത്.
ഇത് ഒരേ ഗഡുക്കൾ തന്നെ ആവർത്തിച്ച് നൽകിയതിന്റെ സൂചനയാണ്.പദ്ധതിയിലെ 10.36 ലക്ഷം ഗുണഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 1.30 കോടി ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ ഇത് ആകെ തുകയുടെ ഏകദേശം 8 ശതമാനത്തോളം വരും.
ബാങ്കുകൾ വായ്‌പ തുക ഈടാക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചില ഗുണഭോക്താക്കൾ അക്കൗണ്ടുകൾ മാറ്റിയതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. കൂടാതെ, അപൂർണ്ണമായ ബാങ്ക് വിവരങ്ങൾ ഉണ്ടായിരുന്നിട്ടും 23,262 ഗുണഭോക്താക്കൾക്ക് പണം കൈമാറിയതായും സിഎജി കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖകളിൽ ലഭ്യമല്ലാതിരുന്നിട്ടും ഇത്തരത്തിൽ 46.52 കോടി രൂപയാണ് വിതരണം ചെയ്തത്.