ചെന്നൈ: രാജ്യത്തെ സൂപ്പർ താരങ്ങളിൽ ഒരാളായിരിക്കുമ്പോൾ തന്നെ നിരന്തരം നേരിടേണ്ടി വരുന്ന വിമർശനങ്ങളെയും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുന്നതിനെയും കുറിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്.
”പൊതുവേദികളിലേക്ക് സംസാരിക്കാൻ എന്നെ ക്ഷണിക്കുമ്പോൾ ഞാൻ ഇപ്പോൾ മടിക്കാറുണ്ട്. കാരണം ഞാൻ സംസാരിച്ചാൽ അത് പ്രശ്നമാണ്. എനിക്കും പ്രശ്നമാണ്, മറ്റുള്ളവർക്കും പ്രശ്നമാണ്. അവർ അതിൽ നിന്നും എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങും. ഇനി ഞാൻ സംസാരിച്ചില്ലെങ്കിലോ, എന്തുകൊണ്ട് സംസാരിച്ചില്ല എന്ന് അവർ ചോദിക്കും. സംസാരിച്ചാൽ, എന്തുകൊണ്ട് ഇപ്പോൾ സംസാരിച്ചു എന്ന് ചോദിക്കും. ചിലർ പറയും ഞാൻ അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു എന്ന്. ഒരുപാട് കാലത്തിന് ശേഷമാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്; നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല. നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ എന്ത് ചെയ്താലും കൂടെ നിൽക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.” രജനീ പറഞ്ഞു.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ‘ധർമ്മൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന വേദിയിലായിരുന്നു രജനിയുടെ ഈ വൈകാരികമായ പ്രതികരണം. ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ഈ പ്രോജക്റ്റ് 2026 ജനുവരിയിലാണ് പ്രഖ്യാപിച്ചത്. സിനിമയിലെ രജനീകാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തുവിട്ടു. ഒരു മെഡിക്കൽ പശ്ചാത്തലവും അതോടൊപ്പം മാസ് ആക്ഷനും ചേരുന്ന വ്യത്യസ്തമായ രൂപത്തിലാണ് താരം പോസ്റ്ററിലുള്ളത്. സിമ്രാൻ ആണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തുന്നത്. കമൽ ഹാസനുമായി വർഷങ്ങൾക്ക് ശേഷം രജനീകാന്ത് ഒന്നിക്കുന്ന രണ്ട് വലിയ പ്രൊജക്റ്റുകളിൽ ഒന്നാണ് ‘ധർമ്മൻ’.
















