ചെന്നൈ: പാർട്ടികളോ സംഘടനകളോ നടൻ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുതെന്ന പ്രസ്താവനയുമായി ആരാധക സംഘടന. ചലച്ചിത്ര രംഗത്തെ നിരൂപകനും അനലിസ്റ്റുമായ ശ്രീധർ പിള്ളയുടെ എക്സ് പോസ്റ്റിലാണ് പ്രസ്താവനയുള്ളത്.
മൂന്നു വർഷങ്ങൾക്ക് മുൻപ് രജനീകാന്തിന്റെ പേര്, ചിത്രം, ശബ്ദം, വീഡിയോ ദൃശ്യങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നതും അനുകരിക്കുന്നതും നിയമനടപടികൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പൊതുനോട്ടീസ് പുറത്തിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ ഫാൻസ് അസോസിയേഷൻ മുഖാന്തരം ഇത്തരമൊരു പ്രസ്താവന. ഇത്തരം പ്രവർത്തനങ്ങൾ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
തന്റെ വ്യക്തിത്വം, പേര്, ശബ്ദം, രൂപസാദൃശ്യം, പൊതുജനങ്ങൾക്കിടയിൽ തനിക്കൊപ്പം നേരിട്ട് ബന്ധിപ്പിക്കപ്പെടുന്ന മറ്റ് സവിശേഷതകൾ എന്നിവയുടെ വാണിജ്യ ഉപയോഗത്തിന്മേലുള്ള അവകാശം തനിക്കാണെന്ന് രജനീകാന്ത് അന്ന് പറഞ്ഞിരുന്നു. തന്റെ മുൻകൂർ സമ്മതമോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ ആരും ഈ ഘടകങ്ങൾ ഉപയോഗിക്കുകയോ, അനുകരിക്കുകയോ, ദുരുപയോഗം ചെയ്യുകയോ, വാണിജ്യലാഭത്തിനായി ചൂഷണം ചെയ്യുകയോ ചെയ്യരുതെന്നും അദ്ദേഹം അഭിഭാഷകൻ മുഖേന പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.
വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉൽപ്പന്ന നിർമാതാക്കളും രജനീകാന്തിന്റെ പേര്, ചിത്രങ്ങൾ, സിനിമാ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രൂപഭാവങ്ങൾ, കൃത്രിമ ബുദ്ധി (എഐ) എന്നിവ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങൾ, മറ്റ് തിരിച്ചറിയൽ സവിശേഷതകൾ എന്നിവ ഉപയോഗിച്ച് ജനശ്രദ്ധ നേടാനും ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാനും ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.











