
തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകൾ ഉണ്ടാക്കിയ വലിയ പ്രതിസന്ധിയെത്തുടർന്ന് തൃശൂർ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ ഇരുനൂറോളം സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ച് ജൂലൈ ഒന്നോടെ മോട്ടർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
നിശ്ചിത കാലയളവിലേക്ക് വാഹനം നിരത്തിലിറക്കില്ല എന്ന് കാണിച്ച് നികുതി ഒഴിവാക്കുന്നതിനാണ് ബസുടമകൾ ജി ഫോം നൽകുന്നത്. ജൂൺ 30-ഓടെ നിലവിലെ ക്വാർട്ടർ ടാക്സ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഈ നീക്കമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. പ്രദീപ് അറിയിച്ചു. പത്തോളം ബസുകൾ ഇതിനോടകം തന്നെ ജി ഫോം സമർപ്പിച്ചു കഴിഞ്ഞു.
പ്രധാന റൂട്ടുകളെല്ലാം നിശ്ചലമാകും. തൃശൂരിൽ നിന്ന് പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–മാള, ഗുരുവായൂർ–എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലോടുന്ന ബസുകളാണ് കൂട്ടത്തോടെ ജി ഫോം നൽകുന്നത്.
ജില്ലയിലെ സ്വകാര്യ ബസുകളിൽ പകുതിയോളം വരുമാന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളജ് റൂട്ടിൽ പ്രിയദർശിനി സർവീസുകൾ കൂടിയത് സ്വകാര്യ ബസുകളെ തകർത്തു.
പ്രിയദർശിനി ബസുകൾ നേരിട്ട് സർവീസ് നടത്താത്ത റൂട്ടുകളിൽ പോലും യാത്രക്കാർ കണക്‌ഷൻ ബസുകൾ ഉപയോഗിച്ച് സ്ഥിരമായി സൗജന്യയാത്ര ചെയ്യാൻ തുടങ്ങിയതോടെ സ്വകാര്യ ബസുകൾ തീർത്തും ശൂന്യമായി.
കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായില്ല. വരുമാനം കുറഞ്ഞതോടെ ബസ് ജീവനക്കാരുടെ ശമ്പളവും മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ രാത്രി വരെ തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തിയ ഭൂരിഭാഗം ഡ്രൈവർമാർക്കും ബാറ്റയായി ലഭിച്ചത് വെറും 500 രൂപ മാത്രമാണെന്നും ബസുടമകൾ ചൂണ്ടിക്കാണിക്കുന്നു. കൂട്ടത്തോടെ ബസുകൾ സർവീസ് നിർത്തുന്നതോടെ വരും ദിവസങ്ങളിൽ ജില്ലയിലെ യാത്രാക്ലേശം അതിരൂക്ഷമാകുമെന്നാണ് സൂചന.