Football

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടൊറന്റോ: ക്രൊയേഷ്യയെ അടിമുടി വിറപ്പിച്ച് കീഴടങ്ങി പാനമ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എല്ലിലെ തുടര്‍ച്ചയായ രണ്ടാം പരാജയത്തെ തുടര്‍ന്നാണ് പാനമയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. 1-0നായിരുന്നു തോവി. മത്സരത്തില്‍ ഇരു ഭാഗവും വലിയ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ക്രൊയേഷ്യയെക്കാള്‍ ഒരു പടി മുന്നില്‍ നിന്നത് പാനമയാണ്. ഒരുപരിധി വരെ ക്രൊയേഷ്യന്‍ കാവല്‍ക്കാരന്‍ ഡോമിനിക് ലിവാകോവിച്ചിന്റെ പ്രകടന മികവുകൊണ്ടാണ് ക്രോട്ടുകള്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.

രണ്ടാം പകുതിയില്‍ ആന്റെ ബുഡിമിര്‍ ക്രൊയേഷ്യയ്‌ക്കായി വിജയഗോള്‍ നേടി. 54-ാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിച് വലത് ഭാഗത്ത് കൂടി മുന്നേറി ക്ലോസ് റേഞ്ചിലേക്കിട്ട ഒരുഗ്രന്‍ ക്രോസിലേക്ക് ഇടം കാല്‍വച്ചുകൊടുത്താണ് പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിര്‍ ഗോള്‍ നേടിയത്. 3-4-3 ഫോര്‍മേഷനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും സമനില പോലും കണ്ടെത്താനാകാതെ പാനമ കീഴടങ്ങുകയായിരുന്നു.

ഗ്രൂപ്പില്‍ ഇരുടീമുകളുടെയും അവസാന പോരാട്ടം ശനിയാഴ്‌ച്ച (ഭാരത സമയം ഞായര്‍ പുലര്‍ച്ചെ 2.30) നടക്കും. അടുത്ത മത്സരത്തില്‍ പാനമയ്‌ക്ക് എതിരാളികള്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയ്‌ക്ക് ഘാനയുമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറാന്‍ ക്രൊയേഷ്യയ്‌ക്ക് അന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണെന്ന സ്ഥിതിയാണുള്ളത്.

Recent Posts