
മുംബൈ : മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് (യു സി സി) നടപ്പാക്കാൻ തിരക്കിട്ട നീക്കവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം ഇന്നലെ നിയമസഭയെ അറിയിച്ചു.
സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നാസിക് ജില്ലയിലെ മുത്തലാഖ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി എം എൽ എ ദേവയാനി ഫരാന്ദെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മുത്തലാഖ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് ദേവയാനി ഫരാന്ദെ അവകാശപ്പെട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത് മാതൃകയിൽ മഹാരാഷ്‌ട്രയിലും യു സി സി കൊണ്ടുവരുമോ എന്നും അസം മാതൃകയിൽ ബഹുഭാര്യത്വം നിരോധിക്കുമോ എന്നും അവർ ചോദിച്ചു. ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടെ ബഹുഭാര്യത്വത്തിനുള്ള നിരോധനവും ഇതിൽ ഉൾപ്പെടുമെന്ന് മന്ത്രി മറുപടി നൽകി.
സർക്കാർ ഏതെങ്കിലും മതത്തിനോ വ്യക്തിക്കോ എതിരല്ലെന്നും മതം നോക്കാതെ എല്ലാ വ്യക്തികൾക്കും യു സി സി ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.