കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അതിർത്തി സുരക്ഷാ സേന പുറത്താക്കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയിൽ അറിയിച്ചു. നിലവിൽ 1,800 പേർ സംസ്ഥാനത്തെ 12 ഹോൾഡിംഗ് സെന്ററുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയിലെ യഥാർത്ഥ പൗരന്മാർ ഒരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ല. അവരുടെ മതം, ജാതി, രാഷ്‌ട്രീയ ചായ്‌വ് എന്നിവയൊന്നും വിഷയമല്ല,” മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. അനധികൃതമായി താമസിക്കുന്നവർക്കെതിരായ നടപടികൾ തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്നും, ബംഗാൾ അതിർത്തിയിലെ 600 കിലോമീറ്റർ ഭാഗത്തെ മുൾവേലി നിർമ്മാണം അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ ജയിലിൽ പാർപ്പിച്ച് സൗജന്യ ഭക്ഷണവും മരുന്നും നൽകാൻ തങ്ങൾ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ തുക ‘അന്നപൂർണ്ണ യോജന’ പോലുള്ള ക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരത്തെയുള്ള മുന്നറിയിപ്പിനെത്തുടർന്ന് നിരവധി ബംഗ്ലാദേശി കുടിയേറ്റക്കാർ ഹക്കിംപൂർ അതിർത്തി വഴി തിരികെ പോയതായും അദ്ദേഹം അറിയിച്ചു.
ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മിക്കുന്നതിനായി 142.79 ഏക്കർ ഭൂമി ബിഎസ്എഫിന് കൈമാറിയതായി സുവേന്ദു അധികാരി അറിയിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും പ്രീണനത്തിനും വേണ്ടി മുൻ തൃണമൂൽ സർക്കാർ ബിഎസ്എഫിന് ഭൂമി കൈമാറാൻ വിമുഖത കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
















