കൊച്ചി: താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും അതിക്രമം നടത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി സ്വദേശി അട്ടാണി അനീഷ് (43), കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് (24) എന്നിവരെയാണ് എറണാകുളം സിറ്റി പൊലീസ് പിടികൂടിയത്.
എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനിയായ 24-കാരിയെ കഴിഞ്ഞ മാർച്ചിൽ അനീഷ് തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്ത യുവതി 15 വയസ്സ് വരെ എറണാകുളത്തെ അനാഥാലയത്തിലും പിന്നീട് ആലപ്പുഴയിലെ ഒരു ബന്ധുവീട്ടിലുമായിരുന്നു വളർന്നത്. പ്രായപൂർത്തിയായ ശേഷമാണ് എറണാകുളത്തെ ഹോട്ടലുകളിൽ ജോലി ചെയ്തു തുടങ്ങിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഇയാൾ പിന്നീട് അത് ഫിറോസിന് കൈമാറി. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫിറോസ് ഒരാഴ്ച മുമ്പ് കലൂർ മെട്രോ സ്റ്റേഷനു സമീപത്ത് നിന്ന് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.
തുടർന്ന് എസ്ആർഎം റോഡിലെ ഒരു ലോഡ്ജിൽ എത്തിച്ച യുവതിക്ക് ലഹരിമരുന്ന് നൽകി വീണ്ടും പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. അടുത്ത ദിവസം രാവിലെ ഫിറോസ് പുറത്തുപോയ അവസരത്തിൽ ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി പരിചയമുള്ള ഒരു സുരക്ഷാ ജീവനക്കാരന്റെ സഹായം തേടി. ഇയാളാണ് യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം സെൻട്രൽ, നോർത്ത് പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിൽ അന്നേ വൈകിട്ടോടെ ഫിറോസ് പിടിയിലായി. തുടർന്ന് യുവതിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് മൂന്ന് മാസം മുമ്പ് നടന്ന ആദ്യ പീഡന സംഭവവും പുറത്തുവന്നത്. ഇതോടെ അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കേസ് മട്ടാഞ്ചേരി പൊലീസിന് കൈമാറി.
അറസ്റ്റിലായ അനീഷ് കൊച്ചി നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയാണെന്ന് പൊലീസ് അറിയിച്ചു. ഭക്ഷണത്തിന്റെ പണം ചോദിച്ചതിനെ തുടർന്ന് ഒരാളെ ആക്രമിച്ച കേസും യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസും ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഫിറോസിനെതിരേയും പോക്സോ, കൊള്ള ഉൾപ്പെടെ ആറോളം കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
















