India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കഴിഞ്ഞ ഞായറാഴ്ച നടന്ന നീറ്റ് പുനപരീക്ഷ എഴുതാന്‍ ബെംഗളൂരുവിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ പോയതും അതിന് തടസമായത് കോണ്‍ഗ്രസിന്റെ റാലിയാണെന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച മാതൃകയും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി.

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നടത്തിയ റാലി കാരണം പലയിടത്തും വലിയ ബ്ലോക്കുകള്‍ ഉണ്ടാവുകയും മൂന്ന് പേര്‍ക്ക് സമയത്ത് എത്താന്‍ കഴിയാതെ വരികയുമായിരുന്നു. ബ്ലോക്കില്‍പ്പെട്ട അനവധി കുട്ടികള്‍ ഓടിയും നടന്നും ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പാഞ്ഞുമാണ് സമയത്തിന് എത്തിയത്. ഇതിന്റെ വീഡിയോകള്‍ വൈറലാണ്.

ഇതേസമയം ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ ഇറങ്ങിയാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്ക കാരണം പുറത്തേക്ക് പോയില്ല. വിമാനത്തില്‍ വന്നിറങ്ങിയ അദ്ദേഹം 45 മിനിറ്റിലേറെയാണ് ദല്‍ഹി വിമാനത്താവളത്തില്‍ ചെലവിട്ടത്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു പുനപരീക്ഷ. പരീക്ഷ കൃത്യസമയത്ത് തുടങ്ങിയെന്നും ഇനി പ്രശ്നമില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് മോദി വിമാനത്താവളം വിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് റാലിയുടെ സമയമോ തീയതിയോ നേരത്തെ തന്നെ മാറ്റാമായിരുന്നു. എന്തെന്നാല്‍ പുനപരീക്ഷാ സമയം നേരത്തെ നിശ്ചയിച്ചതായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നുതാനും. പക്ഷെ അവര്‍ കുട്ടികള്‍ക്കുണ്ടാകുന്ന, അതും ബെംഗളരൂു പോലെയുള്ള ഒരു സ്ഥലത്ത്, ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിച്ചു പോലുമില്ല. മാത്രമല്ല കുട്ടികളും മാതാപിതാക്കളും ഭാവി പോയ കാര്യമോര്‍ത്ത് വിലപിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തെ ലഘൂകരിക്കുകയും ന്യായീകരിക്കുകയുമാണ്. ബ്ലോക്കുണ്ടായില്ല, കുട്ടികള്‍ക്ക് വാഹനം ലഭ്യമാകാത്തത് റാലി കാരണമല്ല തുടങ്ങിയ ന്യായങ്ങള്‍ നിരത്തുകയുമാണ്. ഇക്കാര്യങ്ങള്‍ വിവരിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും മോദിയുടെ മാതൃകയെ പ്രശംസിച്ചുള്ള പോസ്റ്റുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Recent Posts