എരമംഗലം: വെളിയങ്കോട് പാമ്പന്റോഡിൽ ആട് ഫാമിന്റെ മറവിൽ കഞ്ചാവും എം.ഡി.എം.എ. ഉൾപ്പടെയുള്ള ലഹരികളും കച്ചവടംനടത്തിയിരുന്ന ആൾ പോലീസ് പിടിയിൽ. വെളിയങ്കോട് താവളക്കുളം കറുപ്പംവീട്ടിൽ മുഹമ്മദ് ഷാഫി (49) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്. കച്ചവടത്തിനായി സൂക്ഷിച്ച 1.76 ഗ്രാം എം.ഡി.എം.എ.യും 70,000 രൂപയും പ്രതിയിൽ നിന്ന് കണ്ടെത്തി.
മുഹമ്മദ് ഷാഫിയുടെ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവുംമറ്റുമായി സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറുന്നതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടുള്ളതായി നേരത്തേ പോലീസിന് വിവരംലഭിച്ചിരുന്നു. മുൻപ് പോലീസ് പലതവണ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കൾ പോലീസ് എത്തുന്നതറിഞ്ഞ് മാറ്റുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതുമുതൽ മുഹമ്മദ് ഷാഫിയെ പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വീടിന് പരിസരത്ത് വാഹനങ്ങൾ വന്നുപോകാൻ പ്രയാസം ഉള്ളതിനാലും പോലീസ് വരുന്നവിവരം ഏജന്റുമാർ ഫോണിൽ വിളിച്ചറിയിക്കുന്നതുകൊണ്ടും ഇത്തവണ കൂടുതൽ കരുതലോടെയും മഫ്റ്റിയിലും കായലിനോടുചേർന്നുള്ള ഇടവഴികളിലൂടെയുമാണ് പോലീസ് എത്തിയത്. ഇതോടെ പ്രതി പോലീസിന്റെ പിടിയിലാവുകയായിരുന്നു. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















