Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കടക്കെണിയിലെന്ന് പറഞ്ഞുകൊണ്ട് പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതേസമയം അതിനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കാതെയും ദിശാബോധമില്ലാത്ത ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ചതെന്ന് ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രമാണ്. പദ്ധതികള്‍ നിരത്തി പുകമറ സൃഷ്ടിച്ച ബജറ്റിന് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുകയും കുറച്ചുമാത്രം വിഹിതം മാറ്റിവയ്‌ക്കുകയും ചെയ്ത് യുവാക്കളെയും കര്‍ഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുകയാണ്. വയോജന ക്ഷേമവകുപ്പിനും ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിനും വകയിരുത്തിയത് 10 കോടിയാണ്. ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിന് സമാനമാണോ വയോജനക്ഷേമമെന്ന സ്വപ്‌ന പദ്ധതിയെന്ന് വ്യക്തമാക്കണം. 25,000 കോടിയുടെ നികുതിക്കുടിശ്ശിക എങ്ങനെ പിരിക്കും എന്നതില്‍ ഒരു സൂചനപോലുമില്ല. മുന്‍ ബജറ്റിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം വരണമെന്ന് പറഞ്ഞശേഷം മുന്‍ ബജറ്റില്‍ നിന്ന് 302 കോടി രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. പറയുന്നതും പ്രവര്‍ത്തനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സാഗര്‍മാല മുതല്‍ സുവിധ സാനിറ്ററി നാപ്കിന്‍ വരെയുള്ള കേന്ദ്ര പദ്ധതികളെ റീബ്രാന്റിങ് നടത്തിയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാഗര്‍മാല പദ്ധതിയില്‍ 18,161 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. ആ പദ്ധതിയെ കടമെടുത്തിട്ടാണ് ‘മിഷന്‍ സമുദ്ര’ എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മെഡിക്കല്‍കോളജുകള്‍ വരുമെന്ന് പറയുമ്പോള്‍, ബജറ്റില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ള നിലവിലുള്ള മെഡിക്കല്‍കോളജുകളുടെ ശോചനീയാവസ്ഥക്ക് ആദ്യം പരിഹാരം കാണണം. പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥയ്‌ക്ക് കൂടി പരിഹാരം ഉണ്ടാക്കണം. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരു നിര്‍ദ്ദേശവും വന്നിട്ടില്ല.

ഐഎന്‍ടിയുസിയുടെ നേതാവ് ചന്ദ്രശേഖരന്‍ നടത്തിയിട്ടുള്ള കശുവണ്ടി അഴിമതിയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ആരെയാണ് കൂടുതല്‍ സഹായിച്ചത് എന്ന തര്‍ക്കമാണ് സഭയില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഉന്നയിച്ചതെന്നും അതുകൊണ്ടുതന്നെ ആ പ്രസ്ഥാനത്തിന്റെ മാഹാത്മ്യവും പ്രാധാന്യവും എന്താണെന്ന് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോവുകയാണെങ്കില്‍ കേന്ദ്രം ബിജെപി ഭരിക്കുന്നതുപോലെ കേരളവും ബിജെപി ഭരിക്കുമെന്ന സിപിഎം അംഗം സി. രവീന്ദ്രനാഥിന്റെ പരമാര്‍ശത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

 

Recent Posts