തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ഇളവുപ്രഖ്യാപിച്ച വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നടപടിയില്‍ മന്ത്രിസഭയിലും യുഡിഎഫിലും തര്‍ക്കം രൂക്ഷമാകുന്നു. മദ്യം വ്യാപകമാക്കുന്ന നയത്തിനെതിരെ കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ തര്‍ക്കത്തിനും വീര്യമേറി. വകുപ്പുമന്ത്രിയോടുപോലും ആലോചിക്കാതെ വി.ഡി. സതീശന്റെ കന്നി ബജറ്റിലെ പ്രഖ്യാപനമാണ് മുന്നണിക്കുള്ളില്‍ വലിയ ഭിന്നതയ്‌ക്ക് കാരണമായത്.
ഏക്‌സൈസ് മന്ത്രി എം. ലിജുവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് പരസ്യമായി ആദ്യം രംഗത്തുവന്നത്. തൊട്ടുപിന്നാലെ, മുഖ്യമന്ത്രിസ്ഥാനത്ത് കൂടുതല്‍ പേരുടെ പിന്തുണയും മുന്‍തൂക്കവും ഉണ്ടായിട്ടും സ്ഥാനം നഷ്ടപ്പെട്ടതിന്റെ പകതീര്‍ക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. നയപരമായ ഒരു തീരുമാനവും എക്‌സൈസ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞാണ് എം. ലിജു മുഖ്യമന്ത്രിയുടെ തീരുമാനത്തെ തള്ളിയത്.
ബജറ്റിലെ മദ്യനയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നാണ് വേണുഗോപാ
ല്‍ അവസരം നോക്കി പ്രഹരിച്ചത്. മദ്യനയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബജറ്റ് നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനാകുമെന്നുമാണ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയത്. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ശക്തമായ വിമര്‍ശനമാണുയര്‍ത്തിയത്. മദ്യപാനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദേശം യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വിപരീതമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയ്‌ക്കുകയും ചെയ്തു.
ഇതിനിടെ കെസിബിസി, സിറോ മലബാര്‍ സഭ, ഓര്‍ത്തഡോക്‌സ് സഭ ഉള്‍പ്പെടെ ക്രിസ്ത്യന്‍ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമാന നീക്കങ്ങളെ ‘അഴിമതി’ എന്നാക്ഷേപിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ മദ്യക്കമ്പനികള്‍ക്ക് അനുകൂലമായി നിലപാട് മാറ്റിയത് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ശക്തമാണ്.
















