Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബോള്‍ 2026ലെ ആദ്യ റൗണ്ട് മത്സരത്തില്‍ നല്ല കളി പുറത്തെടുത്തിട്ടും ഗോള്‍ നേടാതിരുന്ന ക്ഷീണം തീര്‍ത്ത് സ്‌പെയിന്‍. രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെ തകര്‍ത്തത് 4-0ന്. സൂപ്പര്‍ താരം ലാമിന്‍ യമാലിനെ ഇക്കുറി പ്ലേയിങ് ഇലവനില്‍ പ്ലേയ്‌സ് ചെയ്ത് കോച്ച് ലൂയിസ് ഡി ലാ ഫ്യുവെന്റ കരുതലോടെയാണ് ടീമിനെ വിന്യസിച്ചത്.

പത്താം മിനിറ്റില്‍ യമാല്‍ കോച്ചിന്റെ വിശ്വാസം കാത്തു. ഈ ലോകകപ്പില്‍ മുന്‍ ജേതാക്കള്‍ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. പിന്നെയും സൗദി ഗോള്‍മുഖത്ത് ആക്രമണത്തിന്റെ തിരമാല തീര്‍ത്തുകൊണ്ടിരുന്ന സ്‌പെയിന്‍ 21, 24 മിനിറ്റുകളില്‍ കൂടി സ്‌കോര്‍ ചെയ്ത് ലീഡിന് വമ്പ് കൂട്ടി. നമ്പര്‍ നയന്‍ പൊസിഷന്‍ താരം മൈക്കല്‍ ഒയര്‍സബാല്‍ ആണ് ഈ രണ്ട് ഗോളുകളും നേടിയത്. ആദ്യ മത്സരത്തില്‍ 30 മിനിറ്റും പന്തു തൊടാന്‍ പോലും സാധിക്കാത്ത താരമായിരുന്നു ഒയര്‍സബാല്‍. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ഗോള്‍ വീണു. സ്‌പെയിന്‍ മുന്നേറ്റത്തിനൊടുവില്‍ ദാനഗോളായി പരിണമിക്കുകയായിരുന്നു. സൗദി താരം ഹസ്സന്‍ അറ്റംബാക്ടിയുടെ പേരിലാണ് ഈ ഗോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ നാല് പോയിന്റുമായി സ്‌പെയിന് മുന്നിലെത്താന്‍ സാധിച്ചു. നോക്കൗട്ട് ബെര്‍ത്ത് ഉറപ്പിക്കാന്‍ അടുത്ത മത്സരം കൂടി കഴിയണം. അവസാന പോരാട്ടത്തില്‍ ശക്തരായ ഉറുഗ്വേ ആണ് എതിരാളികള്‍. വെള്ളിയാഴ്‌ച്ചയാണ് മത്സരം.(ഭാരത സമയം ശനിയാഴ്‌ച്ച പുലര്‍ച്ചെ 5.30)