മുംബൈ: പാര്‍ലമെന്റില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ദേശീയ ജനാധിപത്യ സഖ്യം. ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ (യുബിടി) നിന്നുള്ള ആറ് വിമത എംപിമാര്‍ കൂടി എന്‍ഡിഎയില്‍ എത്തി. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന, എന്‍ഡിഎ ഘടകകക്ഷിയായ, ശിവസേനയിലാണ് ഇവര്‍ ചേര്‍ന്നത്. ഇതോടെ ലോക്‌സഭയിലെ എന്‍ഡിഎ അംഗങ്ങള്‍ 318 ആയി.
2024ല്‍ മോദി മൂന്നാമതും അധികാരത്തിലെത്തുമ്പോള്‍ 292 സീറ്റ് എന്‍ഡിഎയ്‌ക്കുണ്ടായിരുന്നു. മൊത്തം 543 സീറ്റില്‍ 272 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇതില്‍ ബിജെപിക്ക് മാത്രം 240 സീറ്റ് ലഭിച്ചിരുന്നു. യുബിടി എംപിമാര്‍ കൂടി ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നതോടെ ശിവസേന എംപിമാര്‍ 13 ആയി. നേരത്തേ ഏഴ് എംപിമാര്‍ ശിവസേനയ്‌ക്കുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വരുമെന്നും ഷിന്‍ഡേ സൂചന നല്കിയിട്ടുണ്ട്.
ദിവസങ്ങളായി പാര്‍ട്ടിയില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകിട്ട് മുംബൈയിലെ ചടങ്ങിലാണ് വിമത എംപിമാര്‍ ശിവസേനയില്‍ ചേര്‍ന്നത്. സഞ്ജയ് ഹരിഭാവ് ജാദവ്, ഭാവുസാഹേബ് രാജാറാം വാക്ചൗരെ, ഓംപ്രകാശ് ഭൂപാല്‍സിങ് നിംബാല്‍ക്കര്‍, സഞ്ജയ് ദിന പാട്ടീല്‍, സഞ്ജയ് ഉത്തംറാവു ദേശ്മുഖ്, നാഗേഷ് ബാപ്പുറാവു പാട്ടീല്‍ അഷ്തികാര്‍ എന്നീ എംപിമാര്‍ ഷിന്‍ഡേ വിഭാഗത്തില്‍ ചേര്‍ന്നശേഷം ഷിന്‍ഡേയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലും പങ്കെടുത്തു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല ഈ എംപിമാര്‍ യഥാര്‍ത്ഥ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത്, മറിച്ച് അവരുടെ മണ്ഡല വികസനത്തിനാണ്, ഷിന്‍ഡേ അറിയിച്ചു. ഒന്നല്ല ആറ് കടുവകളാണ് ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നത്. 2022ല്‍ 40 എംഎല്‍എമാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ ശിവസേനയെ രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അത് വിജയിച്ചു. ഇതിന്റെ രണ്ടാം ഘട്ടമാണിത്. ശിവസേനയുടെയും ബാലാസാഹേബിന്റെയും പ്രത്യയ ശാസ്ത്രം സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒന്നിക്കും. അതുകൊണ്ടാണ് ആറ് എംപിമാര്‍ യഥാര്‍ത്ഥ ശിവസേനയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഷിന്‍ഡേ പറഞ്ഞു.
ഉദ്ധവ് പക്ഷത്ത് (യുബിടി) ഒന്‍പത് എംപിമാരുണ്ടായിന്നു. കഴിഞ്ഞ ദിവസം ഉദ്ധവ് ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മൂന്ന് എംപിമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് യുബിടിക്കുള്ളിലെ പിളര്‍പ്പ് പുറത്തുവന്നത്. യുബിടി എംപിമാരില്‍ മൂന്നില്‍ രണ്ടുഭാഗം രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. അതുകൊണ്ടുതന്നെ എംപിമാര്‍ക്കു പദവി നഷ്ടമാകില്ല.
















