ന്യൂദല്‍ഹി: ഇന്ത്യൻ മുസ്‌ലിംകള്‍ തങ്ങളുടെ സാംസ്കാരിക മാതൃകയായി കാണേണ്ടത് പാകിസ്താനെയല്ല, മറിച്ച് ഇന്തോനേഷ്യയെയാണെന്ന ആർഎസ്‌എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനില്‍ അംബേയ്‌കറിന്റെ അഭിപ്രായത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. എന്തുകൊണ്ടാണ് സുനില്‍ അംബേയ്‌കര്‍ പാകിസ്ഥാനെ തള്ളിക്കളയുമ്പോള്‍ മറ്റൊരു മുസ്ലിം രാഷ്‌ട്രമായ ഇന്തോനേഷ്യയെ മാതൃകയാക്കിയത്?
പൂനെ യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സുനില്‍ അംബേയ്‌കര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്ഥാന്‍ ഇസ്ലാമിക തീവ്രതയുടെ ഈറ്റില്ലമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. നൂറുകണക്കിന് ഭീകരവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്ന ഇസ്ലാമിക ജിഹാദിന്റെ കേന്ദ്രം കൂടിയാണ് പാകിസ്ഥാന്‍. ഇസ്ലാമിക ഭീകരവാദത്തിന്റെ ഭീകരമുഖം പാകിസ്ഥാനില്‍ കാണാം.
അതേ സമയം, ഇന്തോനേഷ്യൻ ഇസ്ലാമിനെ ‘പുഞ്ചിരിക്കുന്ന മുഖമുള്ള ഇസ്ലാം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആധുനികത, ജനാധിപത്യം, ബഹുസ്വരത എന്നിവയുമായി പല തരത്തിൽ പൊരുത്തപ്പെടുന്ന ഒരു ഇസ്ലാമാണ് ഇന്തോനേഷ്യയിലേത്. ഇന്തോനേഷ്യൻ ഇസ്ലാം ഒരു മിതമായ, അനുസരണയുള്ള ഇസ്ലാമാണ്, ഏറ്റവും കുറഞ്ഞ അറബിവൽക്കരിക്കപ്പെട്ട മതരൂപവുമാണ് ; യൂറോപ്യൻ ഇസ്ലാമിന്റെ ചില വിഭാഗങ്ങളുമായി ഇത് പങ്കിടുന്ന ഒരു സവിശേഷതയാണിത്. അതിനാൽ, കാര്‍ക്കശ്യത്തിന്റെ കാര്യത്തില്‍ ഇന്തോനേഷ്യൻ ഇസ്ലാം പാകിസ്താനിലെ ഇസ്ലാമിനെ അപേക്ഷിച്ച് പതിന്മടങ്ങ് മെച്ചമാണ്. ഇന്തോനേഷ്യയിലും ജെമ ഇസ്ലാമിയ പോലുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷം മുസ്ലിങ്ങളും മിതവാദികളും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരുമാണ്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായിട്ടും ഹൈന്ദവ-ബുദ്ധ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇന്തോനേഷ്യയുടെ ശൈലിയാണ് ഇന്ത്യൻ മുസ്‌ലിംകള്‍ക്ക് മാതൃകയെന്നും അംബേയ്‌കര്‍ കൂട്ടിച്ചേർത്തു. അതേ വാര്‍ത്തസമ്മേളനത്തില്‍ സുനില്‍ മതം മാറുന്നതോടെ ഒരാളുടെ രാജ്യവും ചരിത്രവും മാറുമെന്ന തെറ്റായ ചിന്താഗതി ചിലർ മുസ്‌ലിംകള്‍ക്കിടയില്‍ ബോധപൂർവ്വം ഉണ്ടാക്കിയെടുത്തതാണ് വിഭജനത്തിലേക്ക് നയിച്ചതെന്ന് സുനില്‍ അംബേയ്‌കര്‍ ആരോപിച്ചു.
ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം തർക്കങ്ങള്‍ ഇനി അവസാനിക്കണമെന്നും എല്ലാവരുടെയും ഡിഎൻഎ (DNA) ഒന്നുതന്നെയാണെന്നും സുനില്‍ അംബേയ്‌കര്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചയാകുകയാണ്. ഹിന്ദു-മുസ്ലിം എന്ന വിഘടനവാദ ചിന്താഗതിക്ക് ഇനി അറുതിവരുത്തണം. നിലവില്‍ മുസ്‌ലിം സമൂഹത്തിനുള്ളില്‍ നിന്ന് തന്നെ നല്ല രീതിയിലുള്ള സാമൂഹിക പരിഷ്കരണ ശ്രമങ്ങള്‍ ഉയർന്നുവരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വേണമെന്ന അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ജനസംഖ്യാ നിയന്ത്രണത്തേക്കാള്‍ രാജ്യത്ത് ജനസംഖ്യാപരമായ സന്തുലിതാവസ്ഥ (Demographic balance) നിലനിർത്താനാണ് ആർഎസ്‌എസ് പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. യൂറോപ്പും ചൈനയും തങ്ങളുടെ ജനസംഖ്യാ നയങ്ങള്‍ തിരുത്തിയത് നാം കണ്ടതാണ്. മുൻപ് 1947-ല്‍ രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളാണ്. ഭാവിയില്‍ ഇത് രാജ്യത്തിന്റെ സംസ്കാരത്തെയും സ്വത്വത്തെയും ബാധിക്കുമെന്നും എന്നാല്‍ കുടുംബത്തിന്റെ വലുപ്പത്തെക്കുറിച്ച് ആർഎസ്‌എസ് ആർക്കും നിർദ്ദേശങ്ങളോ നിർബന്ധങ്ങളോ നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















