ന്യൂഡൽഹി: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങിനിടെയുണ്ടായ സംഭവ വികാസങ്ങൾ വിവാദത്തിലേക്ക്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. പ്രവർത്തകരെ “യൂസ്‌ലെസ് ഫെലോസ്” എന്ന് വിശേഷിപ്പിച്ച ഖാർഗെ, ഇത് വ്യക്തിപരമായ ചടങ്ങല്ലെന്നും പാർട്ടിയുടെ ഔദ്യോഗിക പരിപാടിയാണെന്നും ഓർമ്മിപ്പിച്ചു.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് ‘ഡികെ-ഡികെ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ ഖാർഗെ ക്ഷുഭിതനായി. “നിശബ്ദരായിരിക്കൂ! താഴെയിരിക്കൂ. രാജ്യം മുഴുവൻ നിങ്ങളുടെ കൈയ്യിലാണെന്നാണോ വിചാരം? അച്ചടക്കം പാർട്ടിക്ക് അത്യാവശ്യമാണ്. മുദ്രാവാക്യം വിളിച്ചവർ ശ്രദ്ധിക്കുക, ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് അച്ചടക്കനടപടി സ്വീകരിക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രവർത്തകരെ ശാന്തരാക്കാൻ ഡി.കെ. ശിവകുമാറും ശ്രമം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിലാണ് ഈ സംഭവം. പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “അച്ചടക്കമാണ് പാർട്ടിയുടെ അടിസ്ഥാനം. ഇവിടെ ആരെങ്കിലും ബഹളമുണ്ടാക്കുന്നുണ്ടെങ്കിൽ ദൃശ്യങ്ങളുണ്ട്. അത് പരിശോധിച്ച് നടപടി എടുക്കും,” ഖാർഗെ പറഞ്ഞു. 58 വർഷത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ള തനിക്ക് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, നേതാക്കളെ വളർത്തിയത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















