ന്യൂഡൽഹി: ഒരിടവേളയ്‌ക്ക് ശേഷം കർണാടകയിൽ വീണ്ടും അധികാരത്തർക്കം. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിയതോടെ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന ഊഹാപോഹങ്ങൾ വീണ്ടും സതീവമായിരിക്കുകയാണ്. സിദ്ധരാമയ്യ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തെ ഉടൻ തന്നെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഖാർഗെ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യാനാണ് സിദ്ധരാമയ്യ ആഗ്രഹിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, സിദ്ധരാമയ്യയ്‌ക്ക് പകരം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് അനുയായികൾ നിരന്തരം ആവശ്യപ്പെടുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മുൻപ് നൽകിയതായി പറയപ്പെടുന്ന രണ്ടര വർഷത്തെ ടേം വ്യവസ്ഥ വാഗ്ദാനം പാലിച്ചതിന് ശേഷം മാത്രമേ മറ്റു തീരുമാനങ്ങൾ എടുക്കാവൂ എന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ശിവകുമാറിന്റെ വിശ്വസ്തരായ നിരവധി എം.എൽ.എമാരും കോൺഗ്രസ് നേതാക്കളും സർക്കാർ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനാൽ നേതൃമാറ്റത്തിനുള്ള ആവശ്യം അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്. സർക്കാർ രൂപീകരിച്ചപ്പോൾ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറിന് കോൺഗ്രസ് നേതൃത്വം സമ്മതിച്ചിരുന്നുവെന്നും അവർ വാദിക്കുന്നു.
ഊഹാപോഹങ്ങൾ ശക്തമാക്കിക്കൊണ്ട്, ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയോടെ നേതൃത്വ തർക്കത്തിലെ സസ്പെൻസ് അവസാനിക്കുമെന്നും തിരശ്ശീല വീഴുമെന്നും കർണാടക മന്ത്രി സതീഷ് ജാർക്കിഹോളി പ്രതികരിച്ചു. ഈ വിഷയത്തിൽ ചർച്ചകൾ നടക്കുമെന്നും ഒടുവിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
















