തിരുവനന്തപുരം: വിവാദമായ കിഫ്ബിയും കിഫ്ബി പദ്ധതികളും കണക്കുകൾ ചേരാതെ ആശയക്കുഴപ്പമുണ്ടാക്കുന്നു. പണിപൂർത്തിയാക്കാതെ അരലക്ഷം കോടിരൂപയോളം മുൻകൂർ നൽകിയതായി നിയമസഭയിൽ ഇന്ന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ പിന്നിൽ കമ്മീഷൻ കൈക്കലാക്കുന്ന ‘ബിനാമി’ സംഘമുണ്ടെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലാണ്. ഈ വിഷയത്തിൽ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് എന്തുചെയ്യാനാവുമെന്ന് കണ്ടറിയണം.
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കിലും അവ്യക്തതകൾ ഏറെയാണ്. കിഫ്ബി പ്രകാരം ഈ സർക്കാർ ഇതുവരെ ഒരു പദ്ധതിയും അനുവദിച്ചിട്ടില്ല. അപ്പോൾ പിണറായി സർക്കാരിന്റെ കാലത്തെ കാര്യമാണ്. എംഎൽഎ: മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം: ഇതുവരെ 1,00,341 കോടിരൂപയുടെ 1240 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 24,912 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. 43,936.37 കോടി രൂപയുടെ പദ്ധതികൾ പുരോഗമിച്ചുവരികയാണ്. ഇവയ്‌ക്കായി 42,158.31 കോടി രൂപ നൽകിയിട്ടുള്ളതുമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സമർപ്പിച്ച 198.03 കോടി രൂപയുടെ കിഫ്ബി ബില്ലുകൾ പരിശോധനയിലാണ്. കിഫ്ബിക്കുവേണ്ടി കരാർപണി ചെയ്യുന്നവർക്കു കുടിശിക വരുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അത് പദ്ധതി പുരോഗതിയെ ബാധിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.
മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം ഒരുലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതിൽ കാൽ ലക്ഷം കോടിരൂപയോളം വരുന്ന പദ്ധതികളേ പൂർത്തിയാക്കിയിട്ടുള്ളു. അരലക്ഷം കോടിയോളം രൂപ നൽകിയിട്ടുണ്ട്. പിന്നെ എവിടെയാണ് കുടിശിക വരുന്നത് എന്നാണ് ചോദ്യം. പക്ഷേ മുഖ്യമന്ത്രിയുടെ മറുപടിയിൽ, 198 കോടിരൂപയുടെ ബില്ലുകൾ കിട്ടിയിട്ടുണ്ട്, അത് ഉടൻ കൊടുക്കും എന്നാണ് വിവരിക്കുന്നത്.
കിഫ്ബി കരാറുകാർക്ക് ഇപ്പോൾത്തന്നെ കൊടുത്തിരിക്കുന്നത അധിക പണമാണ്. ഒരുലക്ഷം കോടിരൂപയുടെ പദ്ധതികൾക്ക് അരലക്ഷം കൊടുത്തിട്ടും കാൽ ലക്ഷത്തിന്റെ പണിയേ പൂർത്തിയാക്കിയിട്ടുള്ളു. ഇതിൽ ഏതൊക്കെ പദ്ധതികൾ, എത്രകാലം പഴക്കമുള്ളവയാണ് പൂർത്തിയാക്കാത്തതെന്നും മറ്റുമുള്ള കണക്കുകൾ ലഭ്യമല്ല.
ഭരണത്തിൽനിന്നിറങ്ങുമ്പോൾ 4000 കോടി രൂപ ഖജനാവിൽ ബാക്കിയുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന മുൻ സർക്കാർ പദ്ധതി പൂർത്തിയാക്കും മുമ്പ് കരാറുകാർക്ക് അധിക പണം നൽകിയതിന്റെ കണക്കാണ് പുറത്തുവരുന്നത്. സാമ്പത്തിക ധവള പത്രം ഇറക്കി ദനീയ സ്ഥിതി വിവരിച്ച് വി.ഡി. സതീശൻ സർക്കാർ കിഫ്ബിയെ എന്തുചെയ്യുമെന്നത് നിർണ്ണായക വിഷയമാണ്.
















