ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മുടങ്ങിയ നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടന്നു. രാജ്യത്തെ 5440 പരീക്ഷാ കേന്ദ്രങ്ങളിലായി 23 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് . അതേസമയം കൊൽക്കത്തയിൽ നിന്ന് ഉച്ചയ്‌ക്ക് ഒന്നേകാലോടെ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 45 മിനിറ്റോളമാണ് ഡൽഹി വിമാനത്താവളത്തിൽ കാത്തിരുന്നത്.
നീറ്റ്-യുജി പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിൽ ഒരു പ്രശ്‌നവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നരേന്ദ്ര മോദി വിമാനത്താവളത്തിൽ കാത്തിരുന്നത്. പ്രധാനമന്ത്രി ഉച്ചയ്‌ക്ക് 1:15 ഓടെയാണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. വസതിയിലേയ്‌ക്ക് പോകാനായി വാഹന വ്യൂഹവും സജ്ജമായി . എന്നാൽ നീറ്റ് പരീക്ഷ ഉച്ചയ്‌ക്ക് 2 മണിക്ക് ആരംഭിക്കാനിരുന്നതിനാൽ ഉടൻ തന്നെ തന്റെ വസതിയിലേക്ക് പോകുന്നതിനുപകരം വിമാനത്താവളത്തിൽ തന്നെ തങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ നീക്കത്തിന് പലപ്പോഴും ഗതാഗത നിയന്ത്രണ നടപടികളും നിയുക്ത റൂട്ടുകളിൽ താൽക്കാലിക അടച്ചിടലും ആവശ്യമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിർണായക സമയത്ത് ദേശീയ തലസ്ഥാനത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി തന്റെ യാത്ര വൈകിപ്പിച്ചത്. ഉച്ചയ്‌ക്ക് 2 മണിക്ക് നീറ്റ്-യുജി പുനഃപരീക്ഷ ആരംഭിച്ച ശേഷം, പ്രധാനമന്ത്രി മോദി വിമാനത്താവളത്തിൽ നിന്ന് വസതിയിലേയ്‌ക്ക് പോയത്.
















