
ന്യൂദല്‍ഹി: കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ തന്നെ പരിഹസിച്ച ശ്രീലങ്കൻ ബോളിങ് നിരയെ ബാറ്റ് കൊണ്ട് അടിച്ചൊതുക്കി അതിരൂക്ഷമായ മറുപടി നൽകി ഇന്ത്യൻ കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി. ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിൽ കേവലം 11 പന്തിൽ അർധ സെഞ്ച്വറി തികച്ച ഈ 15 വയസുകാരൻ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡാണ് സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. 2005-2006 സീസണിൽ ശ്രീലങ്കൻ ആഭ്യന്തര മത്സരത്തിൽ 12 പന്തിൽ അർധസെഞ്ചുറി തികച്ച ശ്രീലങ്കയുടെ കൗശല്യ വീരരത്നെയുടെ 20 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്.
ദാംബുള്ളയിൽ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ വൈഭവിന്റെ മനസിൽ ഒരേയൊരു ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്, കടുത്ത പ്രതികാരം.
ഈ ത്രിരാഷ്‌ട്ര പരമ്പരയിലെ വൈഭവിന്റെ ആദ്യ അർധസെഞ്ച്വറിയായിരുന്നു ഇത്. കഴിഞ്ഞ നാലു ഇന്നിംഗ്സുകളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറുകളാക്കി മാറ്റാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഫൈനലിലെ ഹീറോയിസത്തിലൂടെ ആ മോശം പ്രകടനങ്ങൾ അദ്ദേഹം വിസ്മൃതിയിലേക്ക് തള്ളിവിട്ടു. ദക്ഷിണാഫ്രിക്കൻ താരം ജേക്ക് ഫ്രേസർ-മക്ഗുർക്കിന്റെ 29 പന്തിലെ ഏറ്റവും വേഗമേറിയ ലിസ്റ്റ് എ സെഞ്ചുറി എന്ന ലോക റെക്കോർഡ് താരം തകർക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. എന്നാൽ ഒൻപതാം ഓവറിൽ അദ്ദേഹം പുറത്തായി.
കഴിഞ്ഞ മത്സരത്തിൽ വിവാദങ്ങൾ നിറഞ്ഞ സാഹചര്യങ്ങൾക്കൊടുവിൽ ഇന്ത്യ എ, ശ്രീലങ്ക എ ടീമിനോട് സൂപ്പർ ഓവറിൽ പരാജയപ്പെട്ടതിന് പിന്നാലെ, ദാംബുള്ളയിൽ വൈഭവ് നിരാശയോടെ തലതാഴ്‌ത്തി കളം വിടുന്നതിനിടെയാണ് ശ്രീലങ്കൻ ഫീൽഡർ വിഷേൻ ഹലംബാഗെ കൈയടിച്ചും എന്തൊക്കെയോ പറഞ്ഞുകൊണ്ടും അങ്ങോട്ട് വന്നത്. ഇതിൽ പ്രകോപിതനായ താരം തർക്കത്തിലേർപ്പെടുകയും ഇത് ചെറിയ കയ്യാങ്കളിയി എത്തുകയുമായിരുന്നു. ഇതിന് പിന്നാലെ താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. അച്ചടക്ക നടപടിയും ഫോമില്ലായ്‌മ ആരോപണങ്ങളെയുമാണ് താരം ഇന്നത്തെ പ്രകടനത്തോട് പടിക്ക് പുറത്താക്കിയിരിക്കുന്നത്.
ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ ലിസ്റ്റ് എ അർധ സെഞ്ചുറിയെന്ന റെക്കോർഡും വൈഭവ് തന്റെ പേരിൽ കുറിച്ചു. 2025-26 വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ മുംബൈയ്‌ക്കായി സർഫറാസ് ഖാൻ 15 പന്തിൽ നിന്ന് നേടിയ ഫിഫ്റ്റിയും വൈഭവ് നിസാരമായി മറികടന്നു.