ആലപിച്ചുതീരാത്ത പാട്ട്, മുഴുമിക്കാത്ത ചിത്രം, അപൂര്‍ണ്ണമായ ശില്‍പ്പം, ഇടയ്‌ക്ക് നിലച്ചുപോയ ഒരു നൃത്തം, ഇവയൊക്കെ ചിലപ്പോള്‍ ആനന്ദവും നല്‍കും. അല്ലെങ്കിലും എല്ലാം തീര്‍ത്തു പറയുന്നത് കലയല്ലല്ലോ. പക്ഷേ, അപൂര്‍ണ്ണമായ ഒരു കാവ്യം അങ്ങനെയല്ല. അത് സങ്കടപ്പെടുത്തുകയേ ഉള്ളു. ആരുംവന്ന് പൂര്‍ത്തിയാക്കാനില്ല എന്ന സങ്കടം അത് ഉണ്ടാക്കിക്കൊണ്ടേയിരിക്കും. മറ്റൊരാളിന് അത് സ്വാഭാവികമായ വഴിയേ സഞ്ചരിച്ച് പൂര്‍ത്തീകരിക്കാനാവില്ല. അന്തരിച്ചെങ്കിലും എക്കാലത്തേയും അനശ്വരനായ എസ്.രമേശന്‍ നായര്‍ എന്ന കവിയുടെ ജീവിതവും കവിതയും അത്തരത്തിലൊന്നാണ്.
ഇത് കവിയുടെ ദേഹ വിയോഗത്തിന്റെ അഞ്ചാം വര്‍ഷം. എന്തും വലുതായേ ഈ കവി ചിന്തിച്ചുള്ളു. ആയിരം നാവുള്ള അനന്തനും അനന്തതയ്‌ക്കും വാഴ്‌ത്താനാവാത്ത ഭഗവാനെയാണ് ഏറെ വാഴ്‌ത്താന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അപൂര്‍ണ്ണമാകും എന്നുറപ്പ്. അങ്ങനെ നോക്കുമ്പോള്‍ അപൂര്‍ണതയാണോ അനന്തതയാണോ എന്നും ശങ്കവന്നുകൂടും. സനാതനത്വത്തിന്റെ അനന്തമായ മേച്ചില്‍പുറത്തായിരുന്നു രമേശന്‍ നായരുടെ അക്ഷരപ്പയ്യുകള്‍ മേഞ്ഞുനടന്നിരുന്നത്.
മഹാകവി അക്കിത്തത്തെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ എന്റെ കവിത ഇങ്ങനെയാകുമായിരുന്നില്ല എന്ന് രമേശന്‍ നായര്‍ പറഞ്ഞത് വാസ്തവമാണ്. ‘ഇല്ലനുകര്‍ത്താവിനില്ല തന്‍ ജീവിത വല്ലരിയില്‍ പൂ വിരിഞ്ഞുകാണാന്‍ വിധി’ എന്ന സ്വന്തം കാവ്യദര്‍ശനം അക്കിത്തം പ്രിയനായ ‘തമ്പി’യോട് പറഞ്ഞിട്ടുണ്ടാവില്ലേ? എന്നിട്ടും എന്തുകൊണ്ടാവും ‘ജന്മപുരാണ’വും ‘ഗുരുപൗര്‍ണ്ണമി’യും അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതാന്‍ അദ്ദേഹം സ്വീകരിച്ച വൃത്തമായ അനുഷ്ടുപ്പിലായത്. കാരണം, അനുകരണമല്ല, അനുസ്യുതതയാണ് ആ വൃത്തം എന്നതുതന്നെ. അത് ‘സംസ്‌കാര ചക്ര’ത്തിന്റെ വൃത്തമാണ്. അത് ഗീതയില്‍, അതിനും മുമ്പ് വേദത്തില്‍, ഉപനിഷത്തില്‍, പുരാണത്തില്‍നിന്നുള്ള തുടര്‍ച്ചയാണ്; ആ സനാതനത്വത്തിന്റെ, അനശ്വരതയുടെ പകര്‍ച്ചയാണ്. അനുകരണമല്ല, അനുസരണമാണ്, അതുകൊണ്ടുതന്നെ അപൂര്‍ണ്ണതയല്ല, അനന്തതയാണ് ദര്‍ശന തലത്തില്‍ പറയുമ്പോള്‍ രമേശകവിതയും ആ ജീവിതവും.
”ഇച്ഛപോല്‍നല്ല പഴമിരിക്കെ, /പച്ചക്കായ് തിന്നുന്നതെന്തിനു നാം?/
മെച്ചംതരും നല്ലവാക്കിരിക്കെ,/ ദുഷ്ടവാക്കോതുന്നതെന്തിന് നാം” എന്ന് കുട്ടികള്‍ക്കായി (നല്ല വാക്ക്, ‘പഞ്ചാമൃതം’ സമാഹാരത്തില്‍) എഴുതുമ്പോഴും ”വാക്കേ ദ്വാരകയെത്രദൂരെ?യവിടേക്കെത്താതെയീ പാഴ്മരം/ കായ്‌ക്കില്ലാ, തളിരിട്ടതാരുമണിയി,ല്ലാദൂരമാരാദ്ധ്യമാം….” എന്ന് (വാക്ക്, ഉണ്ണി തിരിച്ചുവരുന്നു) എഴുതുമ്പോഴും നമ്മെ വായിപ്പിച്ച് നമ്മുടെ കണ്ണുതുറപ്പിക്കുന്നത് അനശ്വരതയിലേക്കാണല്ലോ.
‘വാക്ക്’ എന്ന പേരില്‍ 39 ശ്ലോകങ്ങളിലെഴുതിയ കവിത അവതരിപ്പിച്ച് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പറയുന്നുണ്ട്, ഋഗ്വേദത്തിലെ സ്ത്രീസൂക്തത്തെക്കുറിച്ച്, ആ മന്ത്രത്തിന്റെ സ്രഷ്ടാവ് വാഗംഭൃണിയെക്കുറിച്ച് വിശദീകരിച്ച്, പരമാത്മാവിനെ വിഷയമാക്കിയ ദേവീസൂക്തം പോലെയുള്ള ഈ കവിതയിലൂടെ രമേശന്‍ നായരിലെ ഋഷിത്വമാണ് തെളിയുന്നത് എന്ന്. അതായത് സനാതനത്വത്തെ തിരയലായിരുന്നു രമേശന്‍ നായരുടെ കവിത. അതുകൊണ്ടുതന്നെ അത് കവിപൗര്‍ണ്ണമിയാകുന്നു, അപൂര്‍ണ്ണതയ്‌ക്കപ്പുറം അനന്തമാകുന്നു.
‘ഗുരുപൗര്‍ണ്ണമി’യിലാണ് രമേശന്‍ നായരുടെ കവിപൗര്‍ണ്ണമി വിരിഞ്ഞത്. കവിതയുടെ ഗുരുതയും കവിയുടെ ഗുരുത്വവും കവിതയ്‌ക്ക് ഗുരുതത്ത്വം വിഷയവുമായപ്പോള്‍ അത് ഗുരുപൗര്‍ണ്ണമിയാവുകയായിരുന്നല്ലോ. കൈയടക്കത്തിന്റെയും കാതലുറപ്പിന്റെയും അക്ഷരവിശേഷം കാവ്യാകാരം പൂണ്ടപ്പോള്‍ കാലവും കലയും മാത്രമല്ല, കാരണവും കാര്യവും ഒന്നിച്ച പൗര്‍ണ്ണമി തെളിഞ്ഞു.
അനാദിയും അനന്തവുമായിരിക്കെ സനാതനവുമായതിന് അപൂര്‍ണ്ണത ഒരുകുറവേയല്ല. പക്ഷേ, കാര്യത്തിന് കാരണമായിരിക്കുന്ന ഉപകരണത്തിന് അവതാരലക്ഷ്യകാലം കഴിഞ്ഞാല്‍ അടര്‍ന്നുപോകാതെ പറ്റില്ലല്ലോ. ”.നിമിത്തമാത്രം ഭവ സവ്യസാചിന്‍” എന്നാണല്ലോ ഭഗവദ് ഗീത. അതുകൊണ്ടുതന്നെ കവി രമേശന്‍ നായരും അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ‘കൃഷ്ണകാവ്യ’വും അപൂര്‍ണ്ണമായത് അസാധാരണമാകാനിടയില്ല. ‘സഖ്യം’ സംഭവിച്ചതാണെന്ന് കരുതാനാണ് എനിക്കിഷ്ടം. സ്മരണവും കീര്‍ത്തനവും വഴിയുള്ള നവഭക്തിമാര്‍ഗ്ഗത്തിന്റെ ക്രമംതെറ്റിച്ച് കവി രമേശന്‍ നായര്‍ ‘ആത്മനിവേദനം’ നടത്തിയപ്പോള്‍ ‘സഖ്യ’ത്തെ ‘മോക്ഷ’മാക്കിയതായിരിക്കുമെന്നൊരു കവിഭാവനയിലേക്കാണ് എന്റെ യുക്തി പോകുന്നത്. അതുകൊണ്ടാണ്, അദ്ദേഹം സ്വകാര്യ സംഭാഷണത്തില്‍ ഏറെ പറയുമായിരുന്ന ‘കൃഷ്ണകാവ്യം’ കൃഷ്ണകുചേല സംഗമത്തിലെത്തിച്ച് ‘പൂര്‍ണ്ണ’മാക്കിയത്. കൃഷ്ണകാവ്യം കവിയുടെ വിരല്‍ത്തുമ്പിലൂടെ വാര്‍ന്നതിലെ അവസാന തുള്ളികളിങ്ങനെയാണ്: കുചേലന്‍ ദ്വാരകയിലെത്തിയിരിക്കുന്നു. സ്വീകരിച്ച് പ്രിയ കൂട്ടുകാരനെ തന്നൊപ്പം മഞ്ചത്തില്‍ ഇരുത്തി…
”അരികില്‍ച്ചേര്‍ന്നിരിക്കും തന്‍/ പ്രിയമുള്ള സതീര്‍ത്ഥ്യനെ/തഴുകിച്ചോദിച്ചു കൃഷ്ണന്‍/തരുമോ വല്ലതും ഭവാന്‍/കണ്ടുമോഹിക്കയല്ലോ ഞാന്‍/ കൈയിലുള്ള തുണിക്കിഴി/കഴിക്കാന്‍ വല്ലതും കാണും/ വിശക്കുന്നുനമുക്കഹോ!/ ആകെ ലജ്ജിച്ചിരിക്കുംത/ന്നാത്മമിത്രത്തെയീശ്വരന്‍/അന്നദാതാവാക്കിയപ്പോള്‍/ കൈയടക്കീയവില്‍പ്പൊതി.”
ഈ ‘അവില്‍ക്കാഴ്ച’ കവി എത്രയോ കാലംമുമ്പേ നമ്മോട് പറഞ്ഞുവെന്നോര്‍മ്മിക്കുക; ആ ഗാനത്തിലൂടെ… ”ഒരുപിടിയവിലുമായ് ജന്മങ്ങള്‍ താണ്ടി,/ വരികയായ് ദ്വാരകതേടി,/ ഗുരുവായൂര്‍ കണ്ണനെ തേടി…/ ഓലക്കുടയില്‍നിന്‍ പീലിക്കണ്ണെന്തിനു/ നീ പണ്ടുപണ്ടേ മറന്നുവെച്ചു,/ സംഗീത രന്ധ്രങ്ങളൊമ്പതുംകൂടി നീ/ എന്തിനെന്‍ മെയ്യിലൊളിച്ചുവെച്ചു,/ നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ…
”എന്‍മിഴിനീരിലെ നാമജപങ്ങളെ/ പുണ്യമാം തീരത്തണച്ചവനേ/ വിറകില്‍ ചിദഗ്നിയായ് കാട്ടിലലഞ്ഞപ്പോള്‍/ വിധിയോടൊളിച്ചുകളിച്ചവനേ,/ എന്റെ ദൈവം ഭവാനെന്റെ ദൈവം,” എന്ന്…
ശ്രീകൃഷ്ണനും കവിയും വൈകുണ്ഠത്തില്‍ ഇരിപ്പായിരിക്കും ഗുരുകുലകാലത്തെ അനുഭവങ്ങള്‍ പറഞ്ഞ്… അത് മുന്‍കൂട്ടിക്കണ്ട്, ഭാവനയിലൂടെ നമ്മോട് പങ്കുവെച്ചത് നമ്മെ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ച്… അങ്ങനെയാണല്ലോ അനശ്വരത പുല്‍കുന്നത്, അനശ്വരരാകുന്നത്… അനശ്വര കവിക്കായി ഈ പദോദകം…















