ന്യൂദല്‍ഹി: ചോദ്യ പേപ്പർ ചോർച്ച കാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുന:പരീക്ഷ ഇന്ന് നടക്കും. 22.79 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പുന:പരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു.
ഉച്ചയ്‌ക്ക് 2 മണി മുതൽ വൈകുന്നേരം 5.15 വരെയാണ് പരീക്ഷ നടക്കുക. നേരത്തെയുള്ള പരീക്ഷയുടെ സമയക്രമത്തിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ പുനഃപരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് 15 മിനിറ്റ് അധികമായി ലഭിക്കും. മുമ്പ് പരീക്ഷ 5 മണിക്കാണ് അവസാനിച്ചിരുന്നത്. മേയ് 3-ന് ഉണ്ടായിരുന്നതിന് സമാനമായി 5,400-ലധികം പരീക്ഷാ കേന്ദ്രങ്ങളിലാണ് പുന:പരീക്ഷയും നടക്കുന്നത്.
ഒരൊറ്റ ദിവസം ഒരൊറ്റ ഷിഫ്റ്റിലായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണിത്. പേപ്പറും പേനയും ഉപയോഗിച്ചുള്ള രീതിയിലാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ മാസം പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ, അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് നീറ്റ് യുജി പരീക്ഷയെ മാറ്റുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു.
ബയോമെട്രിക് പരിശോധനയ്‌ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്‌ക്കുന്നതിനും പ്രക്രിയ വേഗത്തിലാക്കുന്നതിനും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് എൻടിഎ അറിയിച്ചു. പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വ്യോമസേനയെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തുമെന്നും എൻടിഎ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച എൻടിഎ രാജ്യവ്യാപകമായി മോക്ക് ഡ്രില്ലും നടത്തിയിരുന്നു.
പരീക്ഷ റദ്ദാക്കിയതിനും പുനഃപരീക്ഷയ്‌ക്കും ഇടയിൽ ചുരുങ്ങിയ സമയം മാത്രമാണ് എൻടിഎയ്‌ക്ക് ലഭിച്ചത്. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള ഈ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ ആറ് മാസം മുമ്പ് തന്നെ ആരംഭിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ പരീക്ഷ റദ്ദാക്കിയതോടെ മെയ് 15ന് എൻടിഎ പുന:പരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷ വീണ്ടും ജൂൺ 21-ന് നടത്തുമെന്ന് പ്രഖ്യാപിച്ച എൻടിഎക്ക് വെറും 38 ദിവസത്തിനുള്ളിൽ പുനഃപരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു.
ചോദ്യപേപ്പർ തയ്യാറാക്കൽ, പരിഭാഷപ്പെടുത്തൽ, അച്ചടി, വിതരണം എന്നിവയും പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കലും ഈ ചുരുങ്ങിയ സമയത്തിനുള്ളിലാണ് എൻടിഎ നിർവ്വഹിച്ചത്. രാജസ്ഥാനിൽ ചോദ്യപേപ്പർ ചോർന്നതായുള്ള ആരോപണങ്ങളെ തുടർന്നാണ് മേയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്. സിബിഐ ആണ് ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കുന്നത്.
















