റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഫോട്ടോ എടുക്കാൻ കെഞ്ചിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഇറ്റലിയിലെ രാഷ്‌ട്രീയ പാർട്ടികൾ. ട്രംപിനെ തള്ളിയും മെലോണിയ്‌ക്ക് പരസ്യ പിന്തുണ നൽകിയും ഇറ്റലിയിലെ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയിരിക്കുകയാണ്.
ജോർജിയയെ ആരെങ്കിലും ആക്രമിച്ചാൽ അത് ഇറ്റലിയെ മൊത്തത്തിൽ ആക്രമിക്കുന്നതിന് തുല്യമാണെന്ന് ഉപപ്രധാനമന്ത്രിയായ മാറ്റിയു റെൻസി പറഞ്ഞു. ട്രംപിന്റെ വാക്കുകൾ പതിവുപോലെ തന്നെ ഭയാനകമാണെന്ന് പറഞ്ഞ അദ്ദേഹം മെലോണിയോട് ട്രംപുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒരു കാലത്ത് അടുത്ത രാഷ്‌ട്രീയ പങ്കാളികളായി കണക്കാക്കപ്പെട്ടിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഈ വർഷത്തെ ജി7 ഉച്ചകോടിയിലുണ്ടായ സൗഹൃദപരമായ ഇടപെടലുകളാണ് ഇപ്പോൾ വലിയ വാക്പോരിൽ എത്തിനിൽക്കുന്നത്.
കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിലാണ് ജി7 ഉച്ചകോടി നടന്നത്. ഉച്ചകോടിയ്‌ക്കിടെ ഒരുമിച്ച് ഫോട്ടോയെടുക്കാൻ മെലോണി തന്നോട് കെഞ്ചി അപേക്ഷിച്ചതായി ഇറ്റലിയുടെ ‘ലാ7’ ടിവി ചാനലിന് നൽകിയ ഫോൺ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ വലിയ വാക്പോരിന് വഴിവെച്ചിരിക്കുന്നത്.
ഒരു ഫോട്ടോയെടുക്കാൻ അവർ എന്നോട് കെഞ്ചി അപേക്ഷിച്ചെന്നും താൻ സംസാരിച്ചതിൽ ഇറ്റാലിയൻ നേതാവ് ഒരുപക്ഷേ സന്തോഷവതിയായിരിക്കാം എന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ. എന്നാൽ, ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകൾക്കകം തന്നെ ഇൻസ്റ്റാഗ്രാം വീഡിയോ സന്ദേശത്തിലൂടെ മെലോണി മറുപടിയുമായി രംഗത്തെത്തി.
ചില കാര്യങ്ങൾക്ക് ഉടനടി മറുപടി നൽകേണ്ടതുണ്ടെന്നും ഡൊണാൾഡ് ട്രംപ് ഉന്നയിച്ച അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മെലോണി പറഞ്ഞു. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് എന്തുകൊണ്ടാണ് സഖ്യകക്ഷികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് മനസിലാകുന്നില്ലെന്നും മെലോണി വ്യക്തമാക്കി. താനോ ഇറ്റലിയോ ഒരിക്കലും ആരുടെയും മുന്നിലും കെഞ്ചി അപേക്ഷിക്കാറില്ലെന്ന കാര്യം ട്രംപ് മനസിലാക്കിയിരിക്കണമെന്നും മെലോണി പറഞ്ഞു.
പുതിയ തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്.
അടുത്ത ആഴ്ച അമേരിക്കയിലേയ്‌ക്ക് നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി റദ്ദാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ട്രംപിന്റെ ഫോൺ അഭിമുഖത്തോടുള്ള മെലോണിയുടെ പ്രതികരണത്തോട് വൈറ്റ് ഹൗസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
2022ലാണ് ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി അധികാരമേറ്റത്. ഒരു കാലത്ത് യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷികളിൽ ഒരാളായാണ് മെലോണി കണക്കാക്കപ്പെട്ടിരുന്നത്. ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായപ്പോൾ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏക യൂറോപ്യൻ യൂണിയൻ നേതാവ് മെലോണിയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തോടെയാണ് ട്രംപ്-മെലോണി ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയത്. ഇറാനിലെ അമേരിക്കയുടെ സൈനിക നടപടിയെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ അപലപിച്ചതിനെ ട്രംപ് വിമർശിച്ചിരുന്നു. മാർപ്പാപ്പയെ വിമർശിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മെലോണിയുടെ നിലപാട്. ഇതിനെയും അന്ന് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു.
















