കോട്ടയം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (NSS) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കി. പകരം ബി.ആര്‍.കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. അംഗത്വം പുതുക്കി നല്‍കിയില്ല എന്നതും നിലവിലെ കാലാവധി അവസാനിച്ചതുമാണ് പുറത്താകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഗണേഷ് കുമാറും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന കടുത്ത ഭിന്നതയും തര്‍ക്കങ്ങളുമാണ് ഈ അടിയന്തര നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ പത്മ കഫെ നിര്‍മാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നതാണ് വിവാദമായത്. അഴിമതിയാരോപണങ്ങളില്‍ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേര്‍ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയന്‍ എന്‍എസ്എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പരാജയപ്പെടാന്‍ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നേരിട്ട വന്‍ തോല്‍വിക്ക് തൊട്ടുപിന്നാലെ എത്തിയ ഈ നീക്കം ഗണേഷ് കുമാറിന്റെ രാഷ്‌ട്രീയ-സാമൂഹിക ജീവിതത്തിന് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്.വര്‍ഷങ്ങളായി കെ.ബി. ഗണേഷ് കുമാര്‍ കുത്തകയാക്കി വെച്ചിരുന്ന പത്തനാപുരം നിയമസഭാ മണ്ഡലം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മുന്‍ മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ കരകയറുന്നതിന് മുന്‍പാണ് സമുദായ സംഘടനയ്‌ക്കുള്ളില്‍ നിന്നും കടുത്ത അച്ചടക്ക നടപടിയെന്ന വണ്ണം പദവികള്‍ ഒന്നൊന്നായി നഷ്ടപ്പെടുന്നത്.
















