കൊച്ചി: സ്കൂൾ അധികൃതരുടെ ഗുരുതരമായ അനാസ്ഥയിൽ നിന്നും രണ്ടര വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആലുവ എടയപ്പുറത്തെ ഒരു പ്രീ-സ്കൂളിലാണ് നടുക്കുന്ന സംഭവം നടന്നത്. സ്കൂളിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ തുറന്നിട്ടിരുന്ന പ്രധാന ഗേറ്റിലൂടെയാണ് കുട്ടി തനിയെ തിരക്കേറിയ റോഡിലേക്ക് നടന്നുപോയത്.
ഭാഗ്യവശാൽ, ഇതേസമയം റോഡിലൂടെ വന്ന ഒരു മിനി ലോറി ഡ്രൈവർ സമയോചിതമായി വണ്ടി നിർത്തുകയും, കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്നും മാറ്റുകയുമായിരുന്നു. കുട്ടി ക്ലാസ് മുറി വിട്ട് നടുറോഡിൽ എത്തുന്നതുവരെ സ്കൂളിലെ അധ്യാപകരോ ജീവനക്കാരോ വിവരം അറിഞ്ഞിരുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് ബസ് ജീവനക്കാർ രക്ഷകരാകുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിർത്തി ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.















