നെയ്യാറ്റിന്‍കര: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയിലും തുടര്‍ന്ന് ആശുപത്രിയിലും. നെയ്യാറ്റിന്‍കരയിലെ കെഎസ്എഫ്ഇ മെയിന്‍ ബ്രാഞ്ചിലുള്‍പ്പെടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ചെങ്കല്‍ വട്ടവിള മാടത്തട്ടുവിള രജനി ഭവനില്‍ ലിപ്‌സണ്‍ ആണ് നെയ്യാറ്റിന്‍കര പോലീസിന്റെ കസ്റ്റഡിയിലായത്.
കെഎസ്എഫ്ഇ നെയ്യാറ്റിന്‍കര മെയിന്‍ ശാഖയില്‍ നിന്നും ജനുവരി 21ന് 18.7ഗ്രാം സ്വര്‍ണം പണയം വച്ച് 1,81,000 രൂപയും, മാര്‍ച്ച് 3ന് 33.8 ഗ്രാം സ്വര്‍ണം വച്ച് 3,57,300 രൂപയും, മാര്‍ച്ച് 16ന് 17.2 ഗ്രാം സ്വര്‍ണം വച്ച് 185000 രൂപയും, ഏപ്രില്‍ 17ന് 12.9 ഗ്രാം സ്വര്‍ണ്ണം വെച്ച് 1,25,700 രൂപയും, ജൂണ്‍ നാലിന് 29.3 ഗ്രാം സ്വര്‍ണം പണയം വച്ച് 11,55,300 രൂപയും ഇയാള്‍ കൈക്കലാക്കി. ഇവയെല്ലാം സ്വര്‍ണമല്ല എന്ന് തിരിച്ചറിഞ്ഞതോടുകൂടി ആകെ 11,55,300 രൂപയുടെ തട്ടിപ്പ് ഒരു ബ്രാഞ്ചില്‍ മാത്രം നടത്തിയെന്നാണ് കണ്ടെത്തല്‍. അഴകിക്കോണം ബ്രാഞ്ച് സെക്രട്ടറിയായ ഭാര്യയെ ആണ് തട്ടിപ്പുകളില്‍ ഇയാളുടെ നോമിനിയായി പേരുചേര്‍ത്തിട്ടുള്ളത്.
സംഭവം പുറത്തുവന്നതോടെ കെഎസ്എഫ്ഇ അപ്രൈസറായ മുത്തു ഒളിവിലാണ്. മുക്കുപണ്ടം പണയം വയ്‌ക്കുവാന്‍ കൂട്ടു നിന്നവരും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. നിരവധി തവണ പണയം വച്ചാണ് തുക തട്ടിയത്. കെഎസ്എഫ്ഇ ഉേദ്യാഗസ്ഥര്‍ നടത്തിയ പരിശോധനയ്‌ക്കിടയിലാണ് മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ടത്. പണം തട്ടിയ സംഭവത്തില്‍ കേസ് ഇല്ലാതെ ഒതുക്കി തീര്‍ക്കുവാന്‍ പല കോണുകളില്‍ നിന്ന് ശ്രമം നടന്നതായും സൂചനയുണ്ട്. പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴും ഒത്തുതീര്‍പ്പിന്റെ വഴിയിലായിരുന്നു ഒരു കൂട്ടം കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍. സംഭവം പുറത്തറിയുകയും പ്രതിഷേധത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ പോലീസില്‍ മൊഴി കൊടുക്കാന്‍ പോലും തയ്യാറായത്.
പോലീസ് മൂന്ന് എഫ്‌ഐആറുകള്‍ എടുത്തെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കെഎസ്എഫ്ഇ ജീവനക്കാരും പോലീസും കൈക്കൊള്ളുന്നതെന്നാണ് ഉയരുന്ന ആരോപണം. ടിബി ജംഗ്ഷനിലെ കെഎസ്എഫ്ഇ ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധിച്ചെത്തിയവരും പോലീസുമായി ഉന്തും തള്ളും നടന്നു. പ്രതിയായ ലിപ്‌സ്‌നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പോലീസ് ലിപ്‌സിനെ സംരക്ഷിക്കുകയാണെന്നും, തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് ഉണ്ടായിരിക്കെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് പോലീസിന്റെ ഒത്തുകളി ആണെന്നുമാണ് ഉയരുന്ന ആരോപണം.
















