Kerala

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പില്‍ സാധാരണക്കാരായ ജനങ്ങളുടെ ഭൂമി കൈയേറാനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം നിയമ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് നഗരത്തിലെ 400 ഏക്കര്‍ സ്വത്താണ് വഖഫിന്റേതാണെന്ന് സ്ഥാപിച്ച് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കന്നത്. ഇതില്‍ വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കച്ചവട, വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

വഖഫ് ബോര്‍ഡും വഖഫ് കൗണ്‍സിലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തട്ടിപ്പിന്റെയും ഭാഗമായി അധപ്പതിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് കമ്മിറ്റിയുടെ മുകളില്‍ ജനാധിപത്യപരമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം വഖഫ് സ്വത്തുക്കളില്‍ നിന്ന് വര്‍ഷം 12,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്ക്. എന്നാല്‍ 2024- 25 വര്‍ഷം കേവലം 93 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി വരുമാനം എവിടെയെന്ന ചോദ്യം പ്രസക്തമാണ്.

മുസ്ലിങ്ങളില്‍ അരക്ഷിത ബോധം സൃഷ്ടിച്ചാണ് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മുന്നോട്ട് പോയത്. വഖഫ് അഴിമതി തടയാനും വഖഫ് സ്വത്ത് സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും അതിനെ എതിര്‍ക്കുന്നതോടൊപ്പം അതിനെതിരെ നുണപ്രചാരണം നടത്തുകയും ചെയ്തു. മുസ്ലിം സഹോദരങ്ങളില്‍ അനാവശ്യമായ അങ്കലാപ്പ് സൃഷ്ടിച്ച് വഖഫ് സ്വത്ത് കട്ടുമുടിക്കുന്നതാരെന്ന് കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസിനോ ലീഗിനോ ഇതുവരെ സാധിച്ചിട്ടില്ല. വഖഫിനെ അഴിമതി മുക്തമാക്കാനും വഖഫ് ഭൂമി സംരക്ഷിക്കാനും പ്രവര്‍ത്തിച്ച ഏക സംഘടന ബിജെപിയാണ്. സാധാരണക്കാരായ മുസ്ലിം സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് സംരക്ഷിക്കാനാണ് വഖഫ് ഭേദഗതി നിയമം പാ
സാക്കിയതെന്ന് ഈ നാട്ടിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫിന്റെ അധികാരം സ്ഥാപിക്കലില്‍ ഭൂമി നഷ്ടപ്പെടുന്നതില്‍ 80 ശതമാനവും പാവപ്പെട്ട മുസ്ലിം സഹോദരങ്ങളാണ്. മുസ്ലിം സമൂഹത്തിന്റെ ഭൂമിയും അവരുടെ വിശ്വാസവും സംരക്ഷിക്കുകയാണ് വഖഫ് ഭേദഗതിയുടെ ഒന്നാമത്തെ ലക്ഷ്യം. മതനിയമത്തിന്റെ പേരില്‍ പൊതു സ്വത്ത് കവര്‍ന്നെടുക്കാനും ആരെയെങ്കിലും അവരുടെ സ്വത്തില്‍ നിന്ന് ആട്ടിയോടിക്കാനും ശ്രമിച്ചാല്‍ അതിന് തടയിടുന്നതാണ് വഖഫ് ഭേദഗതി നിയമം.
മുനമ്പത്ത് എത്രയോ വര്‍ഷങ്ങളായി സമരം നടക്കുകയാണ്. അതില്‍ ഭൂരിപക്ഷവും കൃസ്ത്യന്‍ സമൂഹമാണ്. മുനമ്പത്ത് നിന്ന് അവരെ ആട്ടിയോടിക്കുന്നത് തടയാനാണ് പോരാട്ടം നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ലീഗും ഇവരോടൊപ്പമല്ല.

ഇത്തരം സമരങ്ങളില്‍ ബിജെപി മുന്നിട്ടിറങ്ങുന്നത് ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ ലക്ഷ്യം വെച്ചല്ല. മതശാസനയുടെ പേരില്‍ ആരുടെയും ഭൂമി നഷ്ടപ്പെടരുത്. ഏതെങ്കിലും മുത്തവല്ലിയല്ല നമ്മുടെ സ്വത്തുക്കളില്‍ തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. തളിപ്പറമ്പില്‍ വഖഫ് ഏറ്റെടുത്ത ഭൂമി ഉമീദ് പോര്‍ട്ടലില്‍ നിന്ന് റലീസ് ചെയ്ത് അവകാശികള്‍ക്ക് തിരികെ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

Recent Posts