
മുംബൈ : കോൺഗ്രസ് നേതാവ് താരിഖ് സിദ്ദിഖിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ പാകിസ്ഥാൻ ഗാനത്തിന് വാളുമായി നൃത്തം ചെയ്ത് കുട്ടികൾ. പിന്നണിയിൽ കാണിച്ചത് പാകിസ്ഥാൻ ഭീകരൻ മുംതാസ് ഖദ്രിയുടേതിന് സമാനമായ ചിത്രവും . വീഡിയോ പുറത്ത് വന്നതിനു പിന്നാലെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ പാർത്തൂർ പട്ടണത്തിലെ കിഡ്‌സ് വേൾഡ് ഇംഗ്ലീഷ് സ്‌കൂളിന്റെ വാർഷിക ചടങ്ങിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . പാകിസ്ഥാനിലെ “ഗുസ്തഖ്-ഇ-നബി കി ഏക് സജ” എന്ന ഗാനത്തിന് സ്‌കൂൾ കുട്ടികൾ ഡമ്മി വാളുകളുമായി പ്രകടനം നടത്തുന്നത് വീഡിയോയിൽ കാണാം. പശ്ചാത്തലത്തിൽ കാണുക്കുന്ന ഫോട്ടോ പാകിസ്ഥാൻ ഭീകരവാദിയായ മുംതാസ് ഖാദ്രിയ്‌ക്ക് സമാനവുമായിരുന്നു.
“ഗുസ്തഖ്-ഇ-നബി കി ഏക് സജ, സർ താൻ സേ ജുദ” എന്ന പ്രയോഗത്തിന്റെ അർത്ഥം ‘പ്രവാചകനെ അപമാനിച്ചതിന് ഒരു ശിക്ഷ മാത്രമേയുള്ളൂ, ശരീരത്തിൽ നിന്ന് തല വേർപെടുത്തുക’ എന്നാണ്. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചതായി ആരോപിക്കപ്പെടുന്ന ആരെയും ശിരഛേദം ചെയ്യണമെന്നതിനെയാണ് ഈ ഗാനം പ്രോത്സാഹിപ്പിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് കൂടിയായ സ്കൂൾ ഉടമ താരിഖ് സിദ്ദിഖിയെ ചോദ്യം ചെയ്തുവരികയാണ്.
2011-ൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ഗവർണറായിരുന്ന സൽമാൻ തസീറിനെ വെടിവച്ചു കൊന്നയാളാണ് ഖാദ്രി . പാകിസ്ഥാനിലെ ദൈവനിന്ദ നിയമപ്രകാരം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യൻ സ്ത്രീയായ ആസിയ ബീബിയെ പിന്തുണച്ച് തസീർ സംസാരിച്ചിരുന്നു. ബീബി സമർപ്പിച്ച ദയാഹർജിയെയും തസീർ പിന്തുണച്ചു. ഇതാണ് ഖാദ്രിയെ ചൊടിപ്പിച്ചത്. സൽമാൻ തസീറിന്റെ അംഗരക്ഷകനായിരുന്നു മുംതാസ് ഖാദ്രി, എകെ-47 റൈഫിൾ ഉപയോഗിച്ച് ഗവർണറെ 27 തവണ വെടിവച്ചാണ് ഖാദ്രി കൊലപ്പെടുത്തിയത്.