ന്യൂദല്‍ഹി: അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്തീയ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ മേധാവിയായ മലയാളി അജിത് വര്‍ഗ്ഗീസ് മത്തായി വിദേശത്തെ 92.55 കോടി ഇന്ത്യയിലേക്കെത്തിക്കാന്‍ 23 ഡെബിറ്റ് കാര്‍ഡുകള്‍ എടുത്തത് ഒരു ഹിന്ദുവിന്റെ പേരില്‍. സന്തോഷ് കുമാര്‍ എന്ന പേരിലാണ് ഈ 23 ഡെബിറ്റ് കാര്‍ഡുകളും സംഘടിപ്പിച്ചതെന്ന് ഇഡിയുടെ കണ്ടെത്തല്‍.
ദ തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാൻ ബോധപൂർവമായ ശ്രമങ്ങള്‍ നടത്തിയെന്നും ഇഡി കണ്ടെത്തി. ടിടിഐ എന്നതിനെ ഒരു ഫിനാന്‍സ് കമ്പനി എന്ന പേരിലാണ് അതിന്റെ മേധാവി അജിത് വർഗീസ് മത്തായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അജിത് മത്തായിയുടെ നിർദേശപ്രകാരം അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ‘സന്തോഷ് കുമാർ’ എന്ന ഒറ്റ ഇന്ത്യൻ പേരില്‍ കുറഞ്ഞത് 23 ഡെബിറ്റ് കാർഡുകളെങ്കിലും അച്ചടിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻപ് പ്രാദേശിക തിരിച്ചറിയല്‍ കോഡുകള്‍ ഉപയോഗിച്ചിരുന്ന സമ്പ്രദായത്തിന് പകരമായാണ് ഇത് ചെയ്തത്. കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ യഥാർത്ഥ വിവരങ്ങള്‍ മറച്ചുവെക്കാനും കെവൈസി സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കാനുമാണ് ഈ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
ഈ ലേഖനവും വായിക്കുക:
തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന നക്സല്‍ മേഖലയില്‍ ഉള്‍പ്പെടെ 95 കോടി ഒഴുക്കി
ഇന്ത്യയിലെ നിലവിലുള്ള ബാങ്കിംഗ് നിയന്ത്രണ ചട്ടക്കൂടുകളെ മറികടന്ന് വിദേശ ഫണ്ടുകള്‍ ഇന്ത്യൻ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിൻവലിക്കുകയായിരുന്നു ലക്ഷ്യം. അതിനാണ് ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്. ഇന്ത്യയുടെ ബാങ്കിംഗ് ചാനലുകളുടെ കണ്ണുവെട്ടിച്ച് ഏകദേശം 92.55 കോടി രൂപ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് അജിത് വര്‍ഗീസ് മത്തായി നടത്തിയത്. മാത്രമല്ല, ഹിന്ദു പേരായ സന്തോഷ് കുമാര്‍ ഉപയോഗിച്ചാല്‍ ഇതില്‍ മതപരമായ ഗൂഢാലോചനകളുണ്ടോ എന്ന് സംശയിക്കുകയുമില്ല. .
ഈ ലേഖനവും വായിക്കുക”
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച് പ്രധാന ധനകാര്യ ഏജന്‍റായ മൈക്ക മാർക്കിനെ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് കാര്യങ്ങളുെ ചുരുളഴിഞ്ഞത്. ഇയാളില്‍ നിന്ന് 24 ട്രൂയിസ്റ്റ് ബാങ്ക് ഡെബിറ്റ് കാർഡുകള്‍ കണ്ടെടുത്തതായി ആരോപണമുണ്ട്. ഇത് സന്തോഷ് കുമാര്‍ എന്ന പേരിലുള്ളതായിരുന്നു. വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ബെഗളൂരുവിലെ വിവിധ എടിഎമ്മുകള്‍ വഴിയാണ് പണം പിന്‍വലിക്കാന്‍ ഗൂഢാലോചന നടന്നത്. വിദേശസംഭാവന നിയന്ത്രണ ചട്ടവും (എസ് സിആര്‍എ), വിദേശവിനിമയ മാനേജ്മെന്‍റ് നിയമവും (ഫെമ) ലംഘിക്കുന്ന ക്രിമിനല്‍ നടപടിയാണിത്. മൈക്ക മാർക്കിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജിത് വര‍്ഗീസ് മത്തായിയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ എത്തിത്. അജിത് മത്തായിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ നോട്ടുകളായി 37 ലക്ഷം രൂപയും “അജിത് മത്തായി – ദി തിമോത്തി ഇനിഷ്യേറ്റീവ്” എന്ന് രേഖപ്പെടുത്തിയ കോർപ്പറേറ്റ് ഡെബിറ്റ് കാർഡും കണ്ടെടുത്തു.
വിദേശ ഡെബിറ്റ് കാർഡുകള്‍ ഇന്ത്യയിലെത്തിച്ച് നടത്തിയ നൂറു കോടിയോളം രൂപയുടെ ഹവാല ഇടപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയത് . ബാങ്കിംഗ് ചട്ടങ്ങളും നിർബന്ധിത അനുമതി സംവിധാനങ്ങളും മറികടന്ന് ഇന്ത്യയിലേക്ക് വിദേശ ഫണ്ടുകള്‍ എത്തിച്ച നടപടി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പുതിയ രീതിയായി ഇഡി കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യൻ കെവൈസി മറികടന്നുള്ള ഇടപാടുകള്‍ തീവ്രവാദത്തിനും മാവോയിസ്റ്റുകളെ സഹായിക്കാനും മതപരിവർത്തനത്തിനുമാണെന്ന് കരുതപ്പെടുന്നു.
യുഎസിലെ നോര്‍ത്ത് കരോലിനയിലെ റാലി എന്ന പ്രദേശത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ (TTI) എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ത്യയില്‍ പള്ളികളുടെ എണ്ണം കൂട്ടുക, കൂടുതല്‍ പേരെ മതപരിവര്‍ത്തനം നടത്തുക എന്നിവയാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം എന്ന് പറയുന്നു. വിദേശ ഡെബിറ്റ് കാർഡുകളുടെ ഒരു വലിയ ശൃംഖലയിലൂടെ വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്ത്യയിലെ ഏജന്റുമാരും വിദേശ തലവന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് ആരോപണം.
ജോനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നീ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദമായതോടെ ദ തിമോത്തി ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ വെബ്സൈറ്റ് പോലും പിന്‍വലിച്ചിരിക്കുകയാണ് അതിന്റെ സംഘാടകര്‍.
ഈ സംഘടന ഇന്ത്യയിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും മതപരിവർത്തന പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) യുടെ ഒരു രഹസ്യ പരിശീലന മാനുവല്‍ പ്രകാരം ഇന്ത്യയിലെ ഹിന്ദു സമൂഹങ്ങളെ മതപരിവർത്തനത്തിനം നടത്തുക എന്നതാണ് പ്രധാനലക്ഷ്യമെന്ന് പറയുന്നു.
















