ബെംഗളൂരു: വിദേശ ഫണ്ടുകൾ വൻതോതിൽ നിയമവിരുദ്ധമായി വിനിയോഗിച്ചതായി ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ പരാതിയെത്തുടർന്ന് യുഎസ് ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യൻ മിഷനറി സംഘടനയ്‌ക്കും ആറ് വ്യക്തികൾക്കുമെതിരെ യുഎപിഎ ചുമത്തിയതായി റിപ്പോര്‍ട്ട്. കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം (യുഎപിഎ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവിലെ കൊത്തനൂർ പോലീസിലാണ് ഇത് സംബന്ധിച്ച് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. രാജ്യത്തെ ഇടതുപക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) ബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ അന്താരാഷ്‌ട്ര ഡെബിറ്റ് കാർഡുകളുടെ ഒരു ശൃംഖല വഴി ഈ സംഘടനയും മറ്റ് ചില വ്യക്തികളും വിദേശ ഫണ്ട് ഒഴുക്കി എന്നതാണ് കേസ്. ജൂണ്‍ 11നാണ് ഈ പണമിടപാട് നടന്നത്. ചില്ലറ പണമല്ല. 95 കോടി രൂപ ഒഴുക്കിയെന്നാണ് റിപ്പോര്‍ട്ട്.
മോദി സര്‍ക്കാര്‍ നക്സല്‍ മുക്ത ഭാരത് എന്ന ലക്ഷ്യത്തോടെ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അത്തരം മേഖലകളില്‍ ഇത്തരം ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ പണം ഒഴുക്കുന്നത് എന്നത് രാജ്യദ്രോഹ നടപടിയായിത്തന്നെ മാറുകയാണ്. നക്സല്‍ ബാധിതമായതിനാല്‍ മാത്രം വികസനമില്ലാതെ കിടിക്കുന്ന ഈ പ്രദേശത്ത് റോഡുകളും വൈദ്യുതിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനം എത്തിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ സുനിൽ കുമാർ സിൻമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ജോനാഥൻ എസ് രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ്, യുഎസ് ആസ്ഥാനമായുള്ള ദി തിമോത്തി ഇനിഷ്യേറ്റീവ് എന്നിവരും എഫ്‌ഐആറിൽ പേരുള്ളവരിൽ ഉൾപ്പെടുന്നു.
വിദേശ ഡെബിറ്റ് കാർഡുകൾ വഴി നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി അവരുടെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഇടതുപക്ഷ തീവ്രവാദം ബാധിച്ച സെൻസിറ്റീവ് മേഖലകളിൽ ഫണ്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു.
ലോകമെമ്പാടും ക്രൈസ്തവ സഭകളും ശിഷ്യന്മാരെയും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ആഗോള മിഷനറി പ്രസ്ഥാനമാണ് ദി തിമോത്തി ഇനീഷ്യേറ്റീവ് (The Timothy Initiative – TTI). ‘എല്ലായിടത്തും, എല്ലാ ഗ്രാമങ്ങളിലും ഒരു പള്ളി’ (A Church in Every Village Everywhere) എന്നതാണ് ഇവരുടെ പ്രധാന കാഴ്ചപ്പാട്.
ലോകത്തെ ഉൾഗ്രാമങ്ങളിലും സുവിശേഷം എത്തിക്കാത്ത പ്രദേശങ്ങളിലും സഭകൾ സ്ഥാപിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇവരുടെ പ്രവർത്തകർ സജീവമാണ്. കേരളത്തിലെ വിശ്വഹിന്ദുപരിഷത്ത് നേതാവായ അനില്‍ വിളയില്‍ നേരത്തെ തന്നെ ഈ തിമോത്തി ഇനീഷ്യേറ്റീവിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.
















