Sports

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഡാളസ്: 2018 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ അധികസമയത്ത് തകര്‍ത്ത ക്രൊയേഷ്യയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ആ മുറിവിന് മറുപടി നല്‍കാനുള്ള അവസരം ഇതാ ഇംഗ്ലണ്ടിന് കൈവന്നിരിക്കുന്നു. പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള വേദി ഒരുങ്ങി.

ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടം നാളെ ഡാളസിലെ എടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ലോക ഫുട്ബോളിലെ അതി കരുത്തരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും. വ്യാഴാഴ്ച പുലര്‍ച്ചെ ഭാരത സമയം 1.30നാണ് കളി.

യോഗ്യതാ റൗണ്ടില്‍ കളിച്ച എട്ടില്‍ ഒന്നുപോലും തോല്‍ക്കാതെയും ഒരു ഗോളും വഴങ്ങാതെയുമാണ് ഇംഗ്ലണ്ട് ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തത്. എട്ട് ഗോളടിച്ച നായകന്‍ ഹാരി കെയ്നാണ് ടോപ് സ്‌കോറര്‍. 17-ാം തവണ ലോകകപ്പ് കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ട് 1966-ല്‍ കിരീടമുയര്‍ത്തിയതാണ് മികച്ച നേട്ടം. 1990, 2018 ലോകകപ്പുകളില്‍ നാലാം സ്ഥാനം നേടിയ അവര്‍ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി.

ബയേണ്‍ മ്യൂണിക്ക് താരവും ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളുമായ ഹാരി കെയ്ന്‍ രാജ്യാന്തര ജേഴ്സിയില്‍ 114 കളികളില്‍ നിന്ന് 79 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ബുകായോ സാക, മാര്‍കസ് റാഷ്ഫോര്‍ഡ്, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയ ലോകോത്തര സ്ട്രൈക്കര്‍മാരും ഇംഗ്ലണ്ടിന്റെ കരുത്താണ്. മധ്യനിരയില്‍ കളി മെനയാന്‍ 22കാരന്‍ ജൂഡ് ബെല്ലിങ്ങാം, ഡെക്ലാന്‍ റൈസ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ തുടങ്ങിയവരും ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടാണ്.

ഗോള്‍വലയ്‌ക്ക് മുന്നില്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡും പ്രതിരോധത്തിന് കരുത്തേകാന്‍ റീസ് ജെയിംസ്, എസ്രി കോന്‍സ, നിക്കോ ഒറെയ്‌ലി തുടങ്ങിയവരും എത്തുമ്പോള്‍ എതിര്‍ മുന്നേറ്റനിര ഗോളടിക്കാന്‍ ഏറെ ബുദ്ധിമുട്ടുമെന്നുറപ്പാണ്.

സാധ്യതാ ഇലവന്‍: ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ്, റീസ് ജെയിംസ്, എസ്രി കോന്‍സ, ജോ സ്റ്റോസ്, നിക്കോ ഒറെയ്‌ലി, ജൂഡ് ബെല്ലിങ്ങാം, ഡെക്ലാന്‍ റൈസ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, നോനി മഡുകെ, ആന്റണി ഗോര്‍ഡന്‍, ഹാരി കെയ്ന്‍.

യോഗ്യതാ റൗണ്ടിലെ എട്ടില്‍ ഏഴ് വിജയവും ഒരു സമനിലയുമടക്കം 22 പോയിന്റുമായാണ് തുടര്‍ച്ചയായ നാലാം തവണയും ചരിത്രത്തിലെ ഏഴാം തവണയും ക്രൊയേഷ്യ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. 2018ലെ ലോകകപ്പില്‍ റണ്ണേഴ്സായതാണ് മികച്ച നേട്ടം. 1998ല്‍ തങ്ങളുടെ ആദ്യ ലോകകപ്പിലും 2022ലെ ഖത്തര്‍ ലോകകപ്പിലും മൂന്നാം സ്ഥാനം നേടി.

ലോകത്തിലെ ഏറ്റവും മികച്ച മിഡഡ്ഫീല്‍ഡ് ജനറല്‍മാരില്‍ ഒരാളായ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യന്‍ നായകന്‍. 40-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന മോഡ്രിച്ചിന്റേത് ഇത് അവസാന ലോകകപ്പാണ്. അതുകൊണ്ടുതന്നെ മോഡ്രിച്ചിനായി ഒരു ലോകകിരീടം എന്നതാണ് ടീമിന്റെ ലക്ഷ്യം.

ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച്, മാറ്റിയോ കൊവാസിച്ച്, ജോസിപ് സുടാലോ, ഇവാന്‍ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച് ഉള്‍പ്പെടെ പരിചയസമ്പത്തുള്ള താരങ്ങളുമായാണ് ക്രൊയേഷ്യ എത്തുന്നത്.

സാധ്യതാ ഇലവന്‍: ഡൊമിനിക് ലിവകോവിച്ച്, ജോസിപ് സുടാലോ, ലൂക്കാ വുസ്‌കോവിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍, ജോസിപ് സ്റ്റാനിസിച്ച്, ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കൊവാസിച്ച്, പീറ്റര്‍ സുസിക്, മാര്‍ട്ടിന്‍ ബതുറിന, ഇവാന്‍ പെരിസിച്ച്, പീറ്റര്‍ മൂസ.

Recent Posts