ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്.
ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.ജോസഫ് വിജയ് മത്സരിച്ച ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. എന്നാൽ, നിയമസഭാ ചട്ടങ്ങൾ പാലിക്കുന്നതിനായി ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ അദ്ദേഹം തീരുമാനിച്ചു. പെരമ്പൂർ മണ്ഡലം നിലനിർത്താനായുള്ള മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തെത്തുടർന്ന്, ട്രിച്ചി ഈസ്റ്റിൽ വരും മാസങ്ങളിൽ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
വിജയ് മത്സരിച്ച് ജയിച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഗുരുതരമായ നിയമപരമായ പിഴവുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഈ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥി ഇ്പപോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്‍യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിലും സത്യവാങ്മൂലം തയാറാക്കിയതിലും ഗുരുതരമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജിയിൽ മദ്രാസ് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് തമിഴക രാഷ്‌ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.
















