മിഥുനമാസത്തിലെ മകം നാളിലാണ് ആലയില്‍ സ്വാമി ചിന്താലയേശന്‍ തിരുഅവതാരം ചെയ്തത്. അഞ്ച് വര്‍ഷം മുന്‍പ് മിഥുനത്തിലെ വിശാഖം നക്ഷത്രത്തില്‍ ജീവസമാധിയില്‍ പ്രവേശിച്ചു. പോത്തന്‍കോടിന് അടുത്ത് പണിമൂല ക്ഷേത്രത്തിന് സമീപമാണ് ഭൂജാതനായത്. ഇനിയുമൊരു മനുഷ്യപ്പിറവി അവിടെ ഉണ്ടാകരുതെന്ന് നിശ്ചയിച്ചതുപോലെ സ്വാമിയുടെ ജനന ശേഷം പത്തൊന്‍പതാം നാള്‍ തന്നെ പ്രകൃതിശക്തി അഗ്‌നിരൂപം പൂണ്ട് ആ വീടിനെ പൂര്‍ണ്ണമായും ആഹരിച്ചു. അങ്ങനെയാണ് ദിവ്യത്വം മനുഷ്യരൂപം പൂണ്ട ആ പുതുജാതശിശു, പല സമാധികളുടെ സാന്നിധ്യമുള്ള, ദേവിയും ഗണപതിയും കുടികൊള്ളുന്ന, നൂറ്റാണ്ടുകളായി ആത്മീയ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന നാലുനാഴിക ദൂരത്തെ കോലിയക്കോട്ടെ പിതൃഗൃഹത്തില്‍ എത്തുന്നത്. ആ പുണ്യഭൂമിയിലാണ് അപ്പുവെന്ന കുട്ടി ബാല്യകൗമാരങ്ങള്‍ ചെലവഴിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ നിരവധി ശരീരങ്ങളിലൂടെ ആത്മീയതയുടെ അനന്തമായ പാത തീക്ഷ്ണമായ സാധനയിലൂടെ താണ്ടി ആര്‍ജ്ജിച്ചെടുത്ത തപഃശക്തിയാണ് സ്വാമിക്ക് ഈ ജന്മത്തിന്റെ ആരംഭ യൗവ്വനത്തില്‍ത്തന്നെ അഷ്ടസിദ്ധികളേയും സമ്മാനിച്ചത്. എന്നാല്‍ ഈശ്വരനെന്ന സത്യമായ പൊരുളിനെ സാക്ഷാത്കരിക്കാന്‍ വെമ്പി നിന്ന യുവാവിന് സിദ്ധികളില്‍ കുടുങ്ങിക്കിടക്കാന്‍ കഴിയുമായിരുന്നില്ല. ആദി കാരണത്തിന്റെ ഉണ്മ തേടിയുള്ള അലച്ചില്‍ കൊണ്ടെത്തിച്ചതു സ്വാമിയുടെ പല പൂര്‍വ്വജന്മങ്ങളിലേയും തപോവേദിയായിരുന്ന ഹിമാലയത്തിലാണ്. ചോര ഉറയുന്ന തണുപ്പില്‍ ഒറ്റത്തോര്‍ത്ത് ഉടുത്ത് വര്‍ഷങ്ങള്‍ തപസ്സ് ചെയ്തത് പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു.
ചിദംബരത്തെ നിര്‍വ്വാണസ്വാമികളും ആലയില്‍ സ്വാമിയുമായുള്ള ഗുരുശിഷ്യബന്ധം ഏറെ ആഴമുള്ളതാണ്. സമാധിസമയത്ത് ഗുരു ശിഷ്യനിലേക്ക് തന്റെ സാധനാശക്തികള്‍ പകര്‍ന്നു നല്‍കി. ഗുരുവിന്റെ നിശ്ചയത്തില്‍ നിന്നു ലേശവും വ്യതിചലിക്കാതെ ആത്മസമര്‍പ്പണത്തോടെ ആ അരുളുകളെ ജീവിതവ്രതമാക്കുകയായിരുന്നു സ്വാമി ചിന്താലയേശന്‍. പാട്ട് പാടരുത്, പ്രസംഗിക്കരുത്, ഫോണ്‍ ഉപയോഗിക്കരുത് എന്നീ ഗുരു നിര്‍ദ്ദേശങ്ങള്‍, ലൗകികരുടെ മധ്യത്തില്‍ ഏഴകളുടെ ദുരിതങ്ങള്‍ ആറ്റാനായി രാപ്പകല്‍ യത്‌നിക്കുമ്പോഴും തെല്ലും തെറ്റാതെ സ്വാമി പാലിച്ചിരുന്നു.
ദുരിതങ്ങളും ദുരന്തങ്ങളും പേറി ആശയും ആശ്രയവും അറ്റവരാണ് ചിന്താലയേശനെന്ന കല്പവൃക്ഷത്തിന്റെ തണല്‍ തേടിയെത്തിയവരില്‍ ഭൂരിഭാഗവും. പലയിടങ്ങളില്‍ ആലകള്‍ സ്ഥാപിച്ച് പണിയെടുത്തുകൊണ്ടാണ് തൃപ്പാദങ്ങള്‍ തന്റെ കര്‍മ്മമണ്ഡലത്തിലേക്ക് ചുവട് വച്ചത്. പൊതുവേ നോക്കുമ്പോള്‍ ഈശ്വരസാക്ഷാത്കാരമെന്ന മനുഷ്യ വികാസത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിയവര്‍ സമൂഹത്തില്‍ നിന്ന് അകന്ന് കഴിയും.
അടുക്കല്‍ എത്തുന്നവര്‍ക്ക് ആത്മീയ ഉപദേശങ്ങള്‍ നല്‍കും. അത് പലര്‍ക്കും ഗുണകരമായി ഭവിക്കാറുമുണ്ട്. ഇവിടെയാണ് സ്വാമി ചിന്താലയേശന്‍ തുലോം വ്യത്യസ്തനാകുന്നത്. അനന്തമായ യോഗസിദ്ധികള്‍ കരസ്ഥമാക്കി, ആത്മബോധത്തിന്റെ തുരീയവും കടന്ന് തൃരീയാതീതത്തിലെത്തി ഈശ്വരനെ അറിഞ്ഞ് സാക്ഷാത്കരിച്ച്, ജ്ഞാനത്തിന്റെ പൂര്‍ണ്ണതയില്‍ എത്തിയ ശേഷം ശാരീരികമായി ഏറെ അധ്വാനം വേണ്ടുന്ന ഇരുമ്പ് പണി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് പട്ടിണിപ്പാവങ്ങളെ അന്നമൂട്ടുകയായിരുന്നു തൃപ്പാദങ്ങള്‍. സ്വാമി തന്റെ സ്ഥിരവും പ്രധാനവുമായ കര്‍മ്മമണ്ഡലമായി തിരഞ്ഞെടുത്തത് തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശമായ കള്ളിക്കാട് എന്ന സ്ഥലമാണ്. കള്ളിച്ചെടി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ മുള്ളു കൊള്ളുന്ന വേദനയാണ് നമ്മുടെ ഉള്ളില്‍ ഉണരുന്നത്. ചില്ലിക്കാശിനു വേണ്ടി ആളെ കൊന്നിട്ടുള്ള സ്ഥലമാണ് കളിക്കാടെന്ന് സ്വാമി പറയാറുണ്ട്. കാലത്തിന്റെ കൈയ്യേറ്റത്തില്‍ മാഞ്ഞു പോയ ഒരു നദി ഒഴുകിയിരുന്ന സ്ഥലം. അധമവാസനകള്‍ അരങ്ങുവാഴുന്ന അവിടത്തെ മണ്ണിനടിയില്‍, കഴിഞ്ഞു പോയ യുഗത്തിലെ ആത്മീയ സ്പന്ദനങ്ങള്‍ ഉറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതായിരിക്കാം ആലയില്‍ സ്വാമിയെ അവിടേക്ക് ആകര്‍ഷിച്ചത്.
പട്ടിണിയുടെ, തെറ്റുകളുടെ, കുറ്റകൃത്യങ്ങളുടെ കൂമ്പാരമായ കള്ളിക്കാട്ടിലേക്ക് നറുനിലാവായി പടര്‍ന്നിറങ്ങുകയായിരുന്നു ആലയില്‍ സ്വാമി. എന്നാല്‍ ആ നിലാവിന്റെ കുളിര്‍ സ്പര്‍ശത്തിനു പിന്നില്‍ തീവ്രതപസ്സിന്റെ കരുത്തുറ്റ തീജ്വാല ഉണ്ടായിരുന്നു. അധ്വാനമേ സംതൃപ്തി എന്ന് എഴുതി വെച്ചിരുന്ന, ഓലകൊണ്ട് തീര്‍ത്ത ആലയില്‍ അഹര്‍ന്നിശം അധ്വാനിച്ച് സ്വരുക്കൂട്ടിയ കാശ് ഉപയോഗിച്ച്, പാവങ്ങള്‍ക്ക് അന്നം നല്കിക്കൊണ്ട് ആ സമൂഹത്തില്‍ സമൂലമാറ്റത്തിന് നിലമൊരുക്കി. കാരിരുമ്പിനെ ചൂടാലെ മൃദുവാക്കി മൂര്‍ച്ചയും ഭംഗിയും ഉറപ്പുമുള്ള ആയുധങ്ങളും ഉപകരണങ്ങളും ആക്കി പരിവര്‍ത്തനം ചെയ്ത സ്വാമിയുടെ പ്രവൃത്തിയെ പ്രതീകാത്മകമായി നോക്കിക്കാണാവുന്നതാണ്. നാടിനെ നന്നാക്കാന്‍ ശ്രമിച്ചു തുടങ്ങിയപ്പോള്‍ തമ്മില്‍ത്തല്ല് അവസാനിപ്പിച്ച് ആ പ്രദേശത്തെ ആസ്ഥാന ദുഷ്ടന്‍മാര്‍ ഒത്തൊരുമിച്ച് സ്വാമിക്കെതിരെ തിരിഞ്ഞു. അത് പുലഭ്യം പറച്ചിലും കല്ലേറും മുതല്‍ ആലയിലെ കിണറ്റില്‍ വിഷം കലര്‍ത്തുന്നതുവരെ എത്തി. ഇതിനൊന്നും എതിര്‍ വാക്ക് ചൊല്ലാതെ, മറുകര്‍മ്മം ചെയ്യാതെ ആ നാടിനെ നന്നാക്കിയേ അടങ്ങൂ എന്ന രീതിയില്‍ മുന്നോട്ടുപോയ സ്വാമിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നീചത്വത്തിന്റെ ആള്‍രൂപങ്ങള്‍ക്ക് അടിയറവ് പറയേണ്ടി വന്നു. അങ്ങനെ പശി അടങ്ങിയ, ക്രൗര്യം ഒടുങ്ങിയ മനസ്സുകളെ സ്വാമി ഈശ്വരീയതിയിലേക്ക് തിരിച്ചു. സ്വാമിയുടെ കാരുണ്യത്തിന്റേയും കരുതലിന്റേയും തണലില്‍ കള്ളിക്കാട് (സ്വാമിയുടെ ഭാഷയില്‍ കള്ളക്കാട്) നന്മയുള്ള നാടായി. അവിടെ ആശ്രമവും അമ്പലവും സ്‌കൂളും ശ്മശാനവും നിര്‍മ്മിച്ചു. തുടര്‍ന്ന്, പോത്തന്‍കോട്ടെ പിതൃഭൂമിയിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചതും, ജീവസമാധിയിലേക്ക് പ്രവേശിച്ചതും. ജീവസമാധിയെന്നാല്‍ ജീവനെ ശരീരത്തില്‍ത്തന്നെ അടക്കി നിര്‍ത്തി സമാധിയിലേക്ക് പ്രവേശിക്കുന്ന രീതിയാണ്. സ്വാമി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് സമാധിക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാലും തന്റെ ശരീരത്തില്‍ കുത്തി നോക്കിയാല്‍ രക്തം പൊടിയുമെന്ന്.
തൃപ്പാദങ്ങളുടെ ആദ്യദര്‍ശനത്തില്‍ത്തന്നെ ഏവരുടേയും മനസ്സില്‍ പതിയുന്നത് ആ ലാളിത്യമാണ്. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും അത് പ്രകടവുമായിരുന്നു. മുണ്ടോ കൈലിയോ മാത്രം ഉടുത്ത് തോളിലൊരു തോര്‍ത്തുമായി നഗ്‌നപാദനായാണ് സ്വാമി ജീവിച്ചത്്. ആശ്രമത്തില്‍ ആദ്യ ദര്‍ശനത്തിനായി എത്തുന്നവരോട്, ”ഇവിടെ ഒന്നും ഇല്ല. ഞാനിവിടെ വെറുതേ ഇരിക്കുന്നു. ആളുകള്‍ വരും, അവര്‍ തിന്നാനുള്ളത് എന്തെങ്കിലും കൊണ്ടുവന്ന് എല്ലാപേരും കൂടെ കഴിക്കും. ഞാനിതൊന്നും കഴിക്കാറില്ല. എന്നിട്ട് അതിന്റെ പൊടിയെല്ലാം ഇവിടെ ഇട്ടിട്ടു പോകും. ഉറുമ്പുകള്‍ വന്ന് പൊടിയും തിന്ന് എന്നെ രണ്ട് കടിയും കടിച്ചിട്ട് പോകും.” അഭിനവ ആത്മീയ ആചാര്യന്‍മാരെ കണ്ടും അറിഞ്ഞും വരുന്നവര്‍ ഇത് കേട്ട് ഇവിടെ ഒന്നും ഇല്ല എന്ന് പറഞ്ഞ് മടങ്ങിപ്പോകും. എന്നാല്‍ സ്വാമി മറച്ചു പിടിക്കുന്ന മഹത്വം മനസ്സിലാക്കി അവിടെ അണഞ്ഞു നിന്നാല്‍, ആ സിദ്ധിസാഗരത്തില്‍ നിന്ന് ഒരു തുള്ളിയെങ്കിലും പകര്‍ന്നു കിട്ടിയാല്‍, ആ ജ്ഞാനസൂര്യന്റെ കിരണങ്ങള്‍ നമ്മളില്‍ പതിഞ്ഞാല്‍ ജന്മ ദുരിതങ്ങള്‍ പലതും ഒഴിഞ്ഞു പോകും.
ഒരിക്കല്‍ ഒരു സംന്യാസി സ്വാമിയോട് ചോദിച്ച, ”ഭഗവാന് എല്ലാ സിദ്ധികളും കഴിവുകളും മറ്റുള്ളവരില്‍ നിന്നു മറയ്‌ക്കാന്‍ സാധിക്കും. പക്ഷേ നോട്ടത്തിന്റെ ശക്തി മറയ്‌ക്കാന്‍ കഴിയില്ലല്ലോ.” സ്വാമി ചെറുചിരിയോടെ പറഞ്ഞു, ”വേണമെങ്കില്‍ എനിക്ക് അതും മറയ്‌ക്കാന്‍ കഴിയും.” ആ സവിധം അണഞ്ഞിട്ടുള്ള എല്ലാപേരും അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ് സ്വാമിയുടെ നോട്ടത്തിന്റെ തീവ്രത. അത് നമ്മുടെ സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങള്‍ കടന്ന് ആത്മാവിലേക്ക് ആഴ്ന്നിറങ്ങും. സൂക്ഷ്മ കാരണ ശരീരങ്ങളില്‍ കോറിയിട്ടിരിക്കുന്ന ജന്മാന്തര കര്‍മ്മങ്ങളേയും അതിന്റെ ഈ ജന്മത്തേയും, ഭാവി ജന്മങ്ങളിലേയും പരിണിത ഫലങ്ങളേയും കണ്ടെടുക്കും. എന്നാല്‍ അതൊന്നും തുറന്നു പറയാതെ മൗനമായി പല കര്‍മ്മദോഷങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കും. മുന്നില്‍ വരുന്നവരുടെയെല്ലാം മൂന്നു കാലങ്ങളും തനിക്കറിയാം എന്ന് സ്വാമി തന്നെ പറഞ്ഞിട്ടുണ്ട്.
വാചാലമായ തത്ത്വചിന്തയേക്കാള്‍ പ്രവൃത്തിക്കാണ് സ്വാമി ചിന്താലയേശന്‍ ഊന്നല്‍ നല്‍കിയത്. ആത്മാര്‍ത്ഥതയോടെ ശരണം പ്രാപിക്കുന്നവര്‍ക്ക് സ്വാമിയുടെ സാന്നിധ്യം തന്നെ സമാധാനം നല്‍കും. അവരുടെ ദുഃഖങ്ങള്‍ കാറ്റിലെ കരിയില പോലെ പറന്നകലും. പല വ്യാധികളും മരുന്നിന്റെ സഹായമില്ലാതെ ഭേദമാകും. ഇത് അനുഭവിച്ച് അറിഞ്ഞവര്‍ തങ്ങളെ തൃപ്പാദങ്ങളില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചു കഴിയുമ്പോള്‍ അവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും എന്ന് ഭക്തര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ചെയ്യുമ്പോഴും താനൊന്നും ചെയ്യുന്നില്ല അറിയുന്നില്ല എന്ന ഭാവത്തിലാണ് സ്വാമി നിലകൊണ്ടത്.
ഒരിക്കല്‍ ഒരാള്‍ ഒരു ചാക്ക് അരി സമര്‍പ്പിച്ചിട്ട് മാറി തൊഴുതുനില്‍ക്കുകയാണ്. സ്വാമി കണ്ണുകള്‍ പൂട്ടി എന്തോ ജപിക്കുന്നു. കുറേ നേരം കഴിഞ്ഞിട്ടും സ്വാമി മിണ്ടാത്തതിനാല്‍ ഭക്തന്‍ അരിച്ചാക്ക് എടുത്ത് അടുക്കളയില്‍ കൊണ്ടുപോകാനായി ആഞ്ഞു. അയാളെ തടഞ്ഞുകൊണ്ട് സ്വാമി പറഞ്ഞു. ”ഇത് കൊണ്ടു വെച്ച ആളാണ് ആ നില്‍ക്കുന്നത്, മെഡിക്കല്‍ കോളേജില്‍ നിന്നു തിരിച്ചുവിട്ട അസുഖവുമായിട്ട്. അങ്ങേര്‍ക്ക് ആശ്വാസം ഉണ്ടാകാതെ ഈ അരി വേവിച്ച് ആളുകള്‍ക്ക് കൊടുക്കാന്‍ പറ്റില്ല.” ഇതാണ് സ്വാമിയുടെ കാരുണ്യവും കരുതലും. അരി കൊണ്ടുവച്ച് പ്രാര്‍ത്ഥിക്കുന്ന ആളോട് കാരുണ്യവും, ഒരു സങ്കല്പത്തോടെ കൊണ്ടു വച്ച അരി വേവിച്ച് മറ്റു ഭക്തര്‍ക്ക് നല്കിയാല്‍ ആ വ്യക്തിയുടെ കര്‍മ്മദോഷങ്ങള്‍ അവരിലേക്ക് പകരാതിരിക്കാനുള്ള കരുതലും. സ്വാമിയുടെ സഹാനുഭൂതി മനുഷ്യരുടെ ബോധതലങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.
ആത്മീയതയുടെ കൊടുമുടിയില്‍ തുരീയാതീതനായി മനുഷ്യ ബോധതലത്തിന്റെ പിടികിട്ടാ ഉയരങ്ങളില്‍ വിരാജിക്കുമ്പോഴും, ലാളിത്യത്തിന്റെ മൂര്‍ത്തീരൂപമായി നോവുന്ന ആത്മാവുകളിലേക്ക് നറുനിലാവായി പടരുകയായിരുന്നു സ്വാമി ചിന്താലയേശന്‍. ജീവസമാധിയിലേക്ക് പ്രവേശിച്ചിട്ട് അഞ്ച് വര്‍ഷം ആകുമ്പോഴും ആ നിലാവ് മങ്ങുകയല്ല കൂടുതല്‍ തെളിമയാര്‍ന്ന് വരികയാണ്. ഇപ്പോള്‍ സ്വാമിക്ക് ശരീരത്തിന്റെ പരിമിതികളില്ല, ആത്മാവിന്റെ, ഈശ്വരന്റെ അനന്തശക്തിയാണ് ഉള്ളത്. അതെ നിയതിയുടെ, ഈശ്വരന്റെ ആ നറുനിലാവ് അനന്തകാലം ഭക്തരുടെ മേല്‍ സാന്ത്വനമായി പെയ്തിറങ്ങിക്കൊണ്ടേയിരിക്കും.
















