തിരുവനന്തപുരം: അൻസിബയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുതിർന്ന നടി നീന കുറുപ്പും ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. തന്നെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ടിനി ടോം ശ്രമിച്ചുവെന്ന ആരോപണമുള്‍പ്പെടെ അറിയിച്ചിട്ടും അമ്മ ഭാരവാഹികളുടേത് തണുപ്പന്‍ സമീപനമാണെന്നും നീന കുറുപ്പ് പറഞ്ഞു.
ഫെബ്രുവരി 13-ന് നടന്ന ഒരു യോഗത്തിൽ വെച്ച് ടിനി ടോം തന്നോട് അത്യന്തം മോശമായി പെരുമാറുകയും കേട്ടാൽ അറയ്‌ക്കുന്ന അസഭ്യവർഷം നടത്തുകയും കായികമായി കൈയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്ന് നീന വെളിപ്പെടുത്തി. യോഗത്തിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ ടിനിയെ പിടിച്ചുമാറ്റിയതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും, ഇതിന്റെ മാനസികാഘാതം മാസങ്ങളോളം തന്നെ അലട്ടിയെന്നും അവർ പറഞ്ഞു.
ടിനി ടോം അമ്മയിലെ വനിതാ അംഗങ്ങളോട് നിരന്തരം ആക്രോശിക്കുന്നതും ഭയപ്പെടുത്തുന്നതുമായ പെരുമാറ്റം തുടരുന്നത് പതിവാണെന്നും നീന കുറുപ്പ് ചൂണ്ടിക്കാട്ടി. ഈ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക് നീണ്ടതോടെ സംഘടനയുടെ പ്രതിച്ഛായ മോശമായതിനെത്തുടർന്ന് 2026 ജൂൺ ആദ്യവാരത്തിൽ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു.സംഘടനയുടെ ബൈലാ V, V(A) വകുപ്പുകൾ ലംഘിച്ചുകൊണ്ട് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചാണ് ഈ നടപടി ഉണ്ടായത്.
ഇതിന്റെ ഭാഗമായി 2026 ജൂൺ 3-ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ, അന്‍സിബ ഹസന്‍ എന്നിവര്‍ക്ക് സംഘടന നോട്ടീസ് അയച്ചു. അസോസിയേഷന്റെ സൽപ്പേരിന് കളങ്കം വരുത്തിയതായി എക്സിക്യൂട്ടീവ് കമ്മിറ്റി അവകാശപ്പെടുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമായി ചർച്ച ചെയ്തതിനും പരാതികൾ ഉന്നയിച്ചതിനുമാണ് നടപടി.എന്നാൽ, ഈ കാരണം കാണിക്കൽ നോട്ടീസിനെതിരെ അൻസിബ ശക്തമായി രംഗത്തുവരികയും താൻ ഉന്നയിച്ച പ്രശ്നങ്ങൾ വ്യക്തിപരമായതും ക്രിമിനൽ സ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങളാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും ഇമെയിൽ വഴി മറുപടി നൽകുകയും അതിന് ശേഷം അവര്‍ കോടതിയെ സമീപിച്ചിരിക്കുകയുമാണ്.
















