കൊൽക്കത്ത : പാർട്ടി പിളർന്നതിൽ മാനസികമായി തകർന്ന മമത ഇപ്പോൾ സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് രംഗത്ത്. ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്താണ് കൊൽക്കത്ത ഹൈക്കോടതിയിൽ മമത ഹർജി നൽകിയത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഭബാനിപൂരിൽ സുവേന്ദു അധികാരി 15,000 ത്തിലധികം വോട്ടുകൾക്കാണ് മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഇതിനെതിരെയാണ് കോടതിയിൽ മമത ഹർജി നൽകിയിരിക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു . അന്നും തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് മമത ഹർജി ഫയൽ ചെയ്തിരുന്നു. ആ കേസും തീർപ്പായിട്ടില്ല.
നേരത്തെയും പരാജയം അംഗീകരിക്കാൻ മടിയുള്ള മമത രാജി വയ്‌ക്കാൻ പോലും തയ്യാറായിരുന്നില്ല. പിന്നീട് ഗവർണർ നേരിട്ട് മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു. അതിന് മമതയ്‌ക്ക് പിന്തുണയുമായി ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പാർട്ടി പിളർന്ന് 20 എം പിമാരും പോയതിനു ശേഷം വീണ്ടും സുവേന്ദുവിനെതിരെ നീങ്ങുകയാണ് മമത . ഇന്ന് ഉച്ച കഴിഞ്ഞാണ് അഭിഭാഷകർക്കൊപ്പം മമത കൊൽക്കത്ത ഹൈക്കോടതിയിൽ എത്തിയത്. ഒപ്പമുണ്ടായിരുന്ന അഭിഭാഷകരാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഹർജി നൽകിയിട്ടുള്ളതായി വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് മമത ബാനർജി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ, മെയ് 14 ന്, വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട കേസിൽ മമത ഹൈക്കോടതിയിൽ ഹാജരായിരുന്നു. അന്ന് കോടതി മുറി വിട്ടപ്പോഴും മമതയെ കള്ളിയെന്ന് വിളിച്ച് അഭിഭാഷകർ കുറ്റപ്പെടുത്തിയിരുന്നു.
















