ചെന്നൈ : തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടം കടുക്കുന്നു. പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ ഗാന്ധിയാണെന്നാണ് ഡിഎംകെയുടെ മുഖപത്രമായ മുരസോലിയിലെ ലേഖനത്തിൽ പറയുന്നത്. പാർട്ടിയുടെ ഐടി വിഭാഗവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. രാഹുലിനെ “പിന്നിൽ കുത്തുന്നയാൾ”, “രാഷ്‌ട്രീയമായി പക്വതയില്ലാത്തവൻ”, “വലിയ തമാശക്കാരൻ” എന്നിങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികൾക്കെതിരെ പ്രവർത്തിക്കുകയും അവരെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഡിഎംകെ ലേഖനത്തിൽ പറയുന്നു . ഇന്ത്യാ ബ്ലോക്ക് യോഗങ്ങളിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വിവിധ സംസ്ഥാനങ്ങളിലുടനീളം പ്രതിപക്ഷ ഐക്യത്തിന് കൂടുതൽ നാശനഷ്ടം ഉണ്ടാകുകയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
സംസ്ഥാനത്തെ സഖ്യത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു . സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും, സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയെ അവർ പിന്തുണച്ചു. കോൺഗ്രസ് അതിജീവനത്തിനായി പോരാടുമ്പോൾ തങ്ങൾ അവർക്കൊപ്പമാണ് നിന്നതെന്നും ഡിഎംകെ വാദിക്കുന്നു. എന്നാൽ പുതിയൊരു ബദൽ കണ്ടെത്തിയ ഉടൻ രാഹുൽ തങ്ങളെ വഞ്ചിച്ചുവെന്നും ഡിഎംകെ ആരോപിക്കുന്നു.
രാജ്യത്തിന്റെ വികസനത്തിനും ഐക്യത്തിനും വേണ്ടി ഡിഎംകെയും കോൺഗ്രസും ഒരേ ടീമിലാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞ വ്യക്തിയായിരുന്നു എം.കെ. സ്റ്റാലിൻ . ‘ രാഹുൽ ഗാന്ധി എന്റെ സഹോദരനാണ്. രാഹുലിനോട് എനിക്കുള്ള സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. മറ്റ് രാഷ്‌ട്രീയ പാർട്ടി നേതാക്കളെ കാണുമ്പോൾ ഞാൻ ആരെയും സഹോദരൻ എന്ന് വിളിച്ചിട്ടില്ല. പക്ഷേ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ എന്റെ പ്രിയ സഹോദരൻ എന്ന് മാത്രമേ ഞാൻ വിളിക്കൂ. ‘ എന്നുമൊക്കെയായിരുന്നു കുറച്ച് നാൾ മുൻപ് വരെ സ്റ്റാലിൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രാഹുലിനെ ചതിയൻ എന്ന് വിളിക്കുന്നത് കേട്ടതിന്റെ ഞെട്ടലിലാണ് കോൺഗ്രസുകാർ.
















