മോണ്‍ടെറി: ലോകകപ്പ് ഫുട്ബോളില്‍ സ്വീഡന് ഗംഭീര വിജയം. ഗ്രൂപ്പ് എഫില്‍ ഇന്നലെ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. 22കാരനായ മധ്യനിര താരം യാസിന്‍ അയാരി രണ്ട് ഗോളടിച്ചു. ഏഴാം മിനിറ്റിലും 90+6 മിനിറ്റിലുമാണ് അസാരിയുടെ ഇരട്ട പ്രഹരം. 30-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ഇസാക്, 59-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോകോറെസ്, 84-ാം മിനിറ്റില്‍ മത്യാസ് സ്വാന്‍ബെര്‍ഗ് എന്നിവരും സ്വീഡിഷ് പടയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ 34-ാം മിനിറ്റില്‍ ഒമര്‍ റെകിക് ആണ് ടുണീഷ്യയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്. ലോകകപ്പില്‍ സ്വീഡന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കിരീട പ്രതീക്ഷയുമായെത്തിയ നെതര്‍ലന്‍ഡ്സിനെ ജപ്പാന്‍ സമനിലയില്‍ പിടിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. നെതര്‍ലന്‍ഡ്സിനായി 50-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക്, 64-ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്ല എന്നിവര്‍ ഗോളടിച്ചപ്പോള്‍ ജപ്പാനായി 57-ാം മിനിറ്റില്‍ കെയ്റ്റോ നകാമുറ, 89-ാം മിനിറ്റില്‍ ഡയ്ച്ചി കമാഡ എന്നിവര്‍ ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് ഇയില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഐവറികോസ്റ്റ് ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് മൂന്ന് പോയിന്റ് സ്വന്തമാക്കി. 90-ാം മിനിറ്റില്‍ അമദ് ഡിയാലോയുടെ ഗോളാണ് ഐവറികോസ്റ്റിന് വിജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനി ഇത്തിരിക്കുഞ്ഞന്മാരായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം കെയ് ഹാവെര്‍ട്സ് ഇരട്ട ഗോള്‍ നേടി. ഫെലിക്‌സ് മെച്ച, നിക്കോ ഷ്ലോര്‍ബെക്ക്, ജമാല്‍ മുസിയാല, നഥാനിയേല്‍ ബ്രൗണ്‍, ഡെനിസ് ഉന്‍ഡാഫ് എന്നിവരായിരുന്നു മറ്റ് സ്‌കോറര്‍മാര്‍. കുറസാവോയുടെ ആശ്വാസ ഗോള്‍ ലിവാനോ കോമെന്‍സിയയുടെ ബൂട്ടില്‍ നിന്നായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന നാളെ പുലര്‍ച്ചെ ഇറങ്ങും. അള്‍ജീരിയയാണ് എതിരാളികള്‍. റണ്ണറപ്പുകളായ ഫ്രാന്‍സിന്റെ എതിരാളികള്‍ സെനഗലാണ്.
















