ന്യൂഡൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗ രംഗത്ത് നിർണായക നാഴികക്കല്ലാകാൻ പോകുന്ന വൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം (E100) ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ, 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണവും വിൽപ്പനയും ആരംഭിക്കാൻ വാഹന നിർമാതാക്കൾക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി. കഴിഞ്ഞ ജൂൺ 12-നാണ് ഇ 100 ഇന്ധന നയവുമായി ബന്ധപ്പെട്ട നിർണായക ഉത്തരവിൽ മന്ത്രി ഒപ്പുവെച്ചത്.
അടുത്തിടെ രാജ്യത്ത് 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (E85) അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന ഇറക്കുമതി പൂർണമായും കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ഇ 100 ലേക്ക് രാജ്യം ചുവടുവെക്കുന്നത്. സർക്കാർ ലക്ഷ്യം പ്രതിവർഷം 22 ലക്ഷം കോടിയുടെ ലാഭം
എഥനോൾ ഉപയോഗം വ്യാപകമാക്കുന്നതിലൂടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
നിലവിൽ എഥനോൾ ബ്ലെൻഡിംഗിലൂടെ മാത്രം അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ 1 ലക്ഷം കോടിയിലധികം രൂപ രാജ്യത്തിന് ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി വഴി കർഷകർക്ക് ഏകദേശം 80,000 കോടി രൂപയുടെ വരുമാനം ഉറപ്പാക്കാനും സാധിച്ചു.
നിലവിൽ പുതിയ ഇന്ധനത്തിന്റെ സംഭരണത്തിനും ബ്ലെന്റിങ്ങിനും വിതരണത്തിനുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ബ്രസീലിലെ ഭൂരിഭാഗം വാഹനങ്ങളും നിലവിൽ ഇത്തരത്തിലുള്ള ‘ഫ്‌ളെക്‌സ് ഫ്യുവൽ’ എൻജിനുകളിലാണ് ഓടുന്നത്. കരിമ്പുകർഷകർക്ക് നേട്ടം.കരിമ്പ്, ചോളം, നെല്ല്, മരച്ചീനി എന്നിവയിൽ നിന്നാണ് പ്രധാനമായും എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ പുതിയ നീക്കം കരിമ്പുകർഷകർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.
പുതിയ പ്രഖ്യാപനത്തോടെ വാഹന വിപണിയിലും വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. മുൻനിര കമ്പനികളെല്ലാം ഫ്ലെക്സ് ഫ്യൂവൽ മോഡലുകളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മാരുതി സുസുക്കി: ഇ85 ഇന്ധനത്തിൽ ഓടാൻ അനുയോജ്യമായ രാജ്യത്തെ ആദ്യ കാർ (പരിഷ്‌കരിച്ച വാഗൺ ആർ) മാരുതി പുറത്തിറക്കി.
ഇതിനിടെ,100 ശതമാനം എഥനോളിൽ ഓടുന്ന രണ്ട് ബൈക്കുകൾ ഹീറോ വിപണിയിലെത്തിച്ചു. ഉടൻ തന്നെ ഇതേ മാതൃകയിലുള്ള സ്കൂട്ടറുകളും പുറത്തിറക്കും. അടുത്ത രണ്ടുമാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ്, എം.ജി. തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ ഇ 100 ഇന്ധന വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. സാമ്പത്തിക-പരിസ്ഥിതി ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഇ 100 ഇന്ധനം പൂർണതോതിൽ നടപ്പിലാക്കുന്നതിന് മുന്നിൽ ചില സാങ്കേതിക വെല്ലുവിളികളുമുണ്ട്:
എഥനോൾ വിതരണത്തിനായി രാജ്യത്തുടനീളം പ്രത്യേക പമ്പുകളോ അല്ലെങ്കിൽ നിലവിലെ പമ്പുകളിൽ പ്രത്യേക ഡിസ്‌പെൻസറികളോ സ്ഥാപിക്കേണ്ടതുണ്ട്..0 പെട്രോൾ എൻജിനും എഥനോൾ എൻജിനും ഘടനയിൽ വലിയ വ്യത്യാസമില്ലെങ്കിലും, നിലവിലെ വണ്ടികളിൽ ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കണമെങ്കിൽ ഫ്യൂവൽ സിസ്റ്റത്തിലും എൻജിൻ നിയന്ത്രണ സംവിധാനത്തിലും (ECU) മാറ്റങ്ങൾ വരുത്തേണ്ടി വരും.
എഥനോളിന് ഊർജസാന്ദ്രത (Energy Density) കുറവായതിനാൽ സാധാരണ പെട്രോളിനെ അപേക്ഷിച്ച് മൈലേജ് അല്പം കുറയാൻ സാധ്യതയുണ്ട്.എഥനോളിന്റെ പ്രത്യേകത കരണമായി വാഹനങ്ങളിലെ ഫ്യൂവൽ പമ്പ്, ഇൻജെക്ടറുകൾ എന്നിവയ്‌ക്ക് വേഗത്തിൽ കേടുപാടുകൾ സംഭവിക്കാനും എൻജിൻ പെർഫോമൻസ് നേരിയ രീതിയിൽ കുറയാനും സാധ്യതയുണ്ട്.
















