വാഷിംഗ്ടൺ: ദീർഘകാലമായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് അന്ത്യം കുറിച്ച് ചരിത്രപരമായ വെടിനിർത്തൽ ധാരണ ആയതോടെ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കുമെന്നും, ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകും. ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നുകൊടുക്കും.
ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കും. ലെബനോൺ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.കരാർ ഒപ്പിട്ടതിന് ശേഷം 60 ദിവസങ്ങളിലായി മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ തുടരും.
“ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ” എന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആഹ്വാനം ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് ഈ വാർത്ത ആദ്യമായി പുറത്തുവിട്ടത്. കരാർ യാഥാർത്ഥ്യമാക്കുന്നതിൽ ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ നിർണായക പങ്കുവഹിച്ചതായി അദ്ദേഹം അറിയിച്ചു.
ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും കീഴടങ്ങാൻ നിർബന്ധിതരായെന്ന് ഇറാനിയൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. അതേസമയം, സമാധാന കരാറിനെ ഐക്യരാഷ്‌ട്രസഭയും ഫ്രാൻസും സ്വാഗതം ചെയ്തു. ആഗോള സമാധാനത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.
















