2023 ജൂലൈ 6 നാണ് ബാക്കു ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബിഐജി) രൂപീകൃതമായത്. ഒരു സ്വകാര്യ സ്ഥാപനമായല്ല മറിച്ച് രാജ്യത്തിന്റെ തന്നെ പിന്തുണയോടെയാണ് ബിഐജിയുടെ പിറവി. ഫ്രാന്‍സിനെതിരെ പ്രചരണം നടത്തുന്നതിനായി പ്രസിഡന്റ് അലിയേവിന്റെ ഉത്തരവിലൂടെ 2019 ഫെബ്രുവരി 6 ന് രൂപീകൃതമായ ‘എയര്‍ സെന്റര്‍’ എന്ന ഗ്രൂപ്പിന്റെ പ്രേരണയാണ് ബിഐജിക്ക് പിന്നില്‍. ഫ്രാന്‍സ് – അര്‍മേനിയ സൈനിക ബന്ധമാണ് ‘എയര്‍ സെന്ററി’ന്റെ രൂപീകരണത്തിന് കാരണം.
അസര്‍ബൈജാനിലെ സ്റ്റേറ്റ് ഓയില്‍ ഫണ്ടായ എസ്ഒഎഫ്എസിന്റെ അംഗമായിരുന്ന അബ്ബാസ് അബ്ബാസോവാണ് ബിഐജിയെ നയിക്കുന്നത്. 2026 മാര്‍ച്ചില്‍ ബിഐജി എസ്എഫ്ഐ( സിഖ് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍) യുമായി ചേര്‍ന്ന് ‘ബിയോണ്ട് ബോര്‍ഡേഴ്സ്: ഇന്ത്യാസ് ട്രാന്‍സ്നാഷണല്‍ റിപ്രെഷന്‍ എഗെയിന്‍സ്റ്റ് ദി സിഖ് ഡയസ്പോറ’ അഥവാ ‘അതിര്‍ത്തികള്‍ക്കപ്പുറം: സിഖ് പ്രവാസികള്‍ക്കെതിരായ ഇന്ത്യയുടെ അന്തര്‍ദേശീയ അടിച്ചമര്‍ത്തല്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദികളെ വെള്ളപൂശുന്നതിനൊപ്പം ഭാരതത്തിനെതിരെ യുഎന്‍ അന്വേഷണത്തിനും പുസ്തകം ആഹ്വാനം ചെയ്യുന്നുണ്ട്.
മുന്‍പ് സൂചിപ്പിച്ചതുപോലെ ബിഐജിയുടെ സഹ പ്രസാധകന്‍ സിഖ് ഫെഡറേഷന്‍ ഇന്റര്‍നാഷണലാണ് (എസ്എഫ്ഐ). എസ്എഫ്ഐ ഉത്ഭവിക്കുന്നത് സിഖ് ഫെഡറേഷന്‍ യുണൈറ്റഡ് കിങ്ഡം (എസ്എഫ്-യുകെ) എന്ന സംഘടനയില്‍ നിന്നാണ്. 2003-ല്‍ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ നിരോധനത്തെ തുടര്‍ന്നാണ് പിന്‍ഗാമിയായി എസ്എഫ്-യുകെ സ്ഥാപിതമാവുന്നത്. ഭാരതം, കാനഡ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ ഐഎസ്വൈഎഫിന് നിരോധനമുണ്ട്. എസ്എഫ്-യുകെയെ നിരോധിക്കാന്‍ ബ്രിട്ടനോട് ഭാരതം 2018-ല്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ ലണ്ടന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ആവശ്യമുന്നയിച്ചത്. എന്നാല്‍ ബ്രിട്ടന്‍ നടപടിയെടുത്തില്ലെന്ന് മാത്രമല്ല പഴയ ഐഎസ്ഐ – ഖാലിസ്ഥാന്‍ സംവിധാനത്തെ പുതിയ പേരില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു.
എസ്എഫ്ഐയുടെ നിയമോപദേശകനായ പ്രഭ്‌ജോത് സിംഗിന്റെ നേതൃത്വത്തില്‍ 2026 മാര്‍ച്ചില്‍ ബിഐജിയുമായി ചേര്‍ന്നുകൊണ്ട് ഒരു സംയുക്ത റിപ്പോര്‍ട്ട് തയ്യാറാക്കി. ഖാലിസ്ഥാനി ഭീകരവാദി നിജ്ജാറിനെ ഒരു ‘ആക്ടിവിസ്റ്റ്’ എന്ന് അതില്‍ വിശേഷിപ്പിച്ചു. ഭാരതത്തിന്റെ ഇന്റലിജന്‍സ് മേധാവികളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഖാലിസ്ഥാനി ഭീകരര്‍ക്കെതിരായ ഭാരതത്തിന്റെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പീഡനമായി കണക്കാക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2023-24 കാലയളവില്‍ ആഫ്രിക്ക, ന്യൂ കാലിഡോണിയ, കോര്‍സിക്ക, ഫ്രഞ്ച് പോളിനേഷ്യ എന്നിവിടങ്ങളില്‍ ഫ്രാന്‍സ് വിരുദ്ധ സമ്മേളനങ്ങള്‍ നടത്താനാണ് ബിഐജി ശ്രമം നടത്തിയത്. എല്ലാ പരിപാടികളും കൊളോണിയല്‍ വിരുദ്ധ ബാനറിനു കീഴിലായിരുന്നു. എന്നാല്‍ ഫ്രാന്‍സ് അര്‍മേനിയയെ ആയുധമാക്കിയാണ് തിരിച്ചടിച്ചത്. 2024 ഡിസംബറില്‍, ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സികള്‍ 2023 ജൂലൈ മുതല്‍ 2024 ഒക്ടോബര്‍ വരെ നടത്തിയ അന്വേഷണത്തില്‍ ബിഐജി അസര്‍ബൈജാന്റെ വിദേശനയത്തിന് വേണ്ടി ആഖ്യാനം ചമയ്‌ക്കുന്നതിനുള്ളൊരു സ്ഥാപനമാണെന്ന് സ്ഥിരീകരിച്ചു. ചുരുക്കത്തില്‍ ബിഐജിയുടെ പ്രധാന ലക്ഷ്യം അസര്‍ബൈജാന്റെ എതിരാളികളെ ലക്ഷ്യം വയ്‌ക്കുക എന്നതാണ്. ഇതാണ് ഭാരതത്തിനെതിരെ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പാകിസ്ഥാന്‍-അസര്‍ബൈജാന്‍-തുര്‍ക്കി അച്ചുതണ്ട്
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുവാന്‍ ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അസര്‍ബൈജാന്‍ പാകിസ്ഥാനെ പിന്തുണച്ച് ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയുണ്ടായി. 2025 സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ ഭാരതത്തിനെതിരെ തങ്ങള്‍ക്ക് വിജയമാണുണ്ടായതെന്ന പാകിസ്ഥാന്‍ വാദത്തെ അസര്‍ബൈജാന്‍ പ്രസിഡന്റ് പിന്തുണച്ചു. ഇത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന സഹകരണമായിരുന്നില്ല.
പാകിസ്ഥാനിലെ തിങ്ക് ടാങ്കുകളും അസര്‍ബൈജാന്റെ ആഖ്യാന സ്ഥാപനങ്ങളും ചേര്‍ന്നുകൊണ്ടുള്ള സജീവ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്ക് പിന്നിലുണ്ടായിരുന്നു. അതിലൊന്ന് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ‘മുസ്ലീം ഇന്‍സ്റ്റിറ്റ്യൂട്ട്’ അസര്‍ബൈജാനി എംബസിയുമായി ചേര്‍ന്ന് നിരവധി ഉന്നതതല പരിപാടികള്‍ സംഘടിപ്പിച്ചതാണ്. അതില്‍ ‘പാകിസ്ഥാന്‍-അസര്‍ബൈജാന്‍ സാഹോദര്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള വട്ടമേശ സമ്മേളനങ്ങളും ‘ബ്ലാക്ക് ജനുവരി’, ‘കരാബക്ക്’ തുടങ്ങി അസര്‍ബൈജാനുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചര്‍ച്ചകളും നടന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ഇസ്ലാമാബാദ് (ഐഎസ്എസ്ഐ) അസര്‍ബൈജാന്‍-പാകിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച് പതിവായി സെമിനാറുകള്‍ നടത്തുന്നുണ്ട്. അര്‍മേനിയയുമായുള്ള പ്രശ്നങ്ങളില്‍ അസര്‍ബൈജാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ആഖ്യാനങ്ങള്‍ ചമയ്‌ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നു. അതേസമയം തുര്‍ക്കി-അസര്‍ബൈജാന്‍-പാകിസ്ഥാന്‍ ത്രിരാഷ്‌ട്ര അച്ചുതണ്ട് ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളും നടക്കുന്നു. ഈ പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് അസര്‍ബൈജാന്റെ സംവിധാനങ്ങള്‍ ഇപ്പോള്‍ ഭാരത വിരുദ്ധ – ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
പാകിസ്ഥാന്‍ അസര്‍ബൈജാനുമായി സജീവ ഇടപെടലുകളാണ് നടത്തുന്നത്. അടുത്തിടെ പാകിസ്ഥാന്‍ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് ‘വേള്‍ഡ് അര്‍ബന്‍ ഫോറം’ സമ്മേളനത്തിനായി ബാക്കു സന്ദര്‍ശിക്കുകയുണ്ടായി. അസര്‍ബൈജാന്റെ ധനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. വ്യാപാരവും നിക്ഷേപവും സംബന്ധിച്ച സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിനെയും സന്ദര്‍ശിച്ചു. 2026 ജനുവരിയില്‍ ബാക്കുവില്‍ നടന്ന ബിഐജിയുടെ സമ്മേളനത്തില്‍ പാകിസ്ഥാന്‍ പഞ്ചാബ് ന്യൂനപക്ഷ മന്ത്രി രമേശ് സിങ് അറോറ പങ്കെടുക്കുകയും കൊല്ലപ്പെട്ട സിഖ് ഭീകരന്‍ നിജ്ജാറിനുവേണ്ടി മൗനമാചരിക്കുകയും ചെയ്തു. 1984-ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് യുഎന്‍ അന്വേഷണം നടത്തണമെന്ന് അറോറ ആവശ്യപ്പെട്ടു.
ഇവ കൂടാതെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനില്‍ (ഒഐസി) അര്‍മേനിയയ്‌ക്കെതിരെയുള്ള നിലപാടില്‍ പാകിസ്ഥാന്‍ അസര്‍ബൈജാനെ പിന്തുണയ്‌ക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭാരതത്തെ അപലപിച്ചും ജമ്മു കശ്മീരിനെ സംബന്ധിച്ച ഒഐസിയുടെ കോണ്‍ടാക്റ്റ് ഗ്രൂപ്പില്‍ അംഗമായും അസര്‍ബൈജാന്‍ പാകിസ്ഥാനെ സഹായിക്കുന്നുണ്ട്. തുര്‍ക്കി, സൗദി അറേബ്യ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളാണ് കോണ്‍ടാക്റ്റ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. കൂടാതെ എല്ലാ യുഎന്‍ പൊതുസഭയുടെ സമ്മേളനങ്ങളിലും ഭാരതത്തെ അപലപിച്ചുകൊണ്ട് പാകിസ്ഥാനും അസര്‍ബൈജാനും കമ്മ്യൂണിക്കുകളില്‍ ഒപ്പുവെക്കുന്നുമുണ്ട്.
ക്രിസ്ത്യന്‍ രാഷ്‌ട്രമായ അര്‍മേനിയക്കെതിരെയും ഹിന്ദു രാഷ്‌ട്രമായ ഭാരതത്തിനെതിരെയും മതപരമായും ഭൗമ രാഷ്‌ട്രീയപരമായുമാണ് പാകിസ്ഥാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം നീങ്ങുന്നത്. ഫ്രാന്‍സിനെ ലക്ഷ്യം വെച്ച അതേ മാതൃക ഉപയോഗിച്ച് തന്നെയാണ് ഇപ്പോള്‍ ഭാരതത്തെയും ഉന്നമിടുന്നത്. ഭാരതത്തിനെതിരെയുള്ള വിശാല ശൃംഖലയായി അതിപ്പോള്‍ വികസിച്ചിരിക്കുന്നു. ഖാലിസ്ഥാനി ശൃംഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍-അസര്‍ബൈജാന്‍-തുര്‍ക്കി സഖ്യത്തിന്റെ ഏറ്റവും പുതിയ രൂപത്തെയാണ് ഈ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്.
( അവസാനിച്ചു)
















