ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി വരുന്ന പണം ജീവനക്കാരില്‍ ചിലര്‍ മോഷ്ടിക്കുന്നു എന്ന ആരോപണം അന്വേഷിച്ച പൊലീസ് ഒരു ജീവനക്കാരന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തു. ലവ് കുശ് മിശ്ര എന്ന അയോധ്യക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ വീട്ടിലെ അലമാരയില്‍ നിന്നും ബാക്കി അഞ്ച് ലക്ഷം രൂപ ചാണകത്തില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ മോഷണക്കേസ് അന്വേഷിക്കാന്‍ പ്രത്യക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പണം മോഷ്ടിച്ചവര്‍ കര്‍ശനമായ ശിക്ഷ നേരിടുമെന്നും ഒരുത്തനെയും വിടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഐഎഎസ് ഓഫീസര്‍ വിജയ് വിശ്വാസ് പന്ത്, ഐപിഎസ് ഉദ്യോഗസ്ഥന്‍ കിരണ്‍ എസ്, ഫിനാന്‍സ് ഡിപാര്‍ട്മെന്‍റ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരാണ് ഈ പ്രത്യേക അന്വേഷണ സംഘത്തില്‍.
അതേസമയം മിതമായ ശമ്പളം നൽകിയിട്ടും വിലകൂടിയ ഭൂമി വാങ്ങിയ അയോധ്യ ക്ഷേത്രത്തിലെ ഭാരവാഹികളായ മറ്റ് രണ്ട് ജീവനക്കാരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അയോധ്യക്ഷേത്രത്തിന്റെ ഭാരവാഹികളായ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ക്ഷേത്രസംഭാവനകള്‍ മോഷ്ടിക്കുന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ജീവനക്കാരനായ ലവ് കുഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മിതമായ ശമ്പളം നൽകിയിട്ടും വിലകൂടിയ ഭൂമി വാങ്ങിയ രണ്ട് ജീവനക്കാരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.
റുഡൗലിയിലെ ഷുജഗഞ്ച് പ്രദേശത്തെ മീനാപൂർ ഫഗൗലി ഗ്രാമത്തിൽ താമസിക്കുന്ന ലവ് കുശ് മിശ്രയ്‌ക്കാണ് അയോധ്യക്ഷേത്രത്തില്‍ ലഭിച്ച സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ചുമതല. അഞ്ച് മാസമായി ഇയാള്‍ അയോധ്യയില്‍ ജോലി ചെയ്യുന്നുവെങ്കിലും ഇതിനിടെ ഇയാളുടെ ജീവിതനിലാവരം വല്ലാതെ ഉയര്‍ന്നുവെന്ന് ഗ്രാമീണര്‍ തന്നെ പരാതിപ്പെട്ടിരുന്നു. പത്ത് ലക്ഷത്തിന്റെ പകുതിയോളം വീട്ടിലെ അലമാരയിൽ നിന്ന് കണ്ടെത്തിയതായും ബാക്കി ഭാഗം ചാണകക്കൂമ്പാരത്തിനടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. കണ്ടെടുത്ത പണത്തിന്റെ ഉറവിടം ഇപ്പോഴും അന്വേഷണത്തിലാണ്, പോലീസ് അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ല.
അതിനിടെ, സംഭാവന എണ്ണലുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ജീവനക്കാരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. വഴിപാടുകളും അനുബന്ധ ജോലികളും എണ്ണുന്നതിനാണ് ഇരുവരെയും ചുമതലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 18,000 മുതൽ 20,000 രൂപ വരെ പ്രതിമാസ ശമ്പളം മാത്രം ലഭിച്ചിരുന്നെങ്കിലും, സമീപ മാസങ്ങളിൽ അവരുടെ ആസ്തികൾ കുത്തനെ വർദ്ധിച്ചു, ഇത് പോലീസിന്റെ ശ്രദ്ധേയില്‍പ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഏകദേശം ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിയതായും മറ്റൊരാൾ ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പ്ലോട്ട് വാങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















