ന്യൂഡൽഹി: ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ‘വന്ദേമാതരം’പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത്. ഈ വിഷയത്തെ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും, ഗാനം മുഴുവനായി ചൊല്ലുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുൻകാലങ്ങളിൽ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിനിടയിൽ സോണിയ ഗാന്ധി വന്ദേമാതരം പൂർണമായി ആലാപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകളെ ജയറാം രമേശ് പൂർണ്ണമായും തള്ളിക്കളഞ്ഞു. മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാനാണ് സോണിയ ഗാന്ധി ആ സമയത്ത് ശ്രമിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. പാർട്ടിയുടെ കാഴ്ചപാടിൽനിന്ന് വ്യത്യസ്തമായി ഗാനം പൂർണമായി ആലപിക്കപ്പെട്ടത് രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്















