- ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടം
ബ്രസീല്‍- മൊറോക്കോ (നാളെ പുലര്‍ച്ചെ 3.30)
ബ്രസീല്‍- ഹെയ്തി (ജൂണ്‍ 20 പുലര്‍ച്ചെ 6ന്)
ബ്രസീല്‍- സ്‌കോട്‌ലന്‍ഡ് (ജൂണ്‍ 25 പുലര്‍ച്ചെ 3.30)
ന്യൂ ജഴ്സി: ലോകകപ്പ് ഫുട്ബോളില്‍ സാംബനൃത്തച്ചുവടുകളുടെ വശ്യതയുമായി അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ നാളെ ഈ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് സിയില്‍ ആഫ്രിക്കന്‍ പ്രതിരോധക്കരുത്തുമായെത്തുന്ന മൊറോക്കോയാണ് എതിരാളികള്‍. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30നാണ് കളി തുടങ്ങുക.
കഷ്ടപ്പെട്ട് നേടിയ യോഗ്യത
ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ലോകത്തിലെ ഏക രാജ്യമാണ് ബ്രസീല്‍. എന്നാല്‍ 2002നുശേഷം ഒരു ലോകകിരീടം അവര്‍ക്ക് സ്വന്തമാക്കാനായിട്ടില്ല. 2014-ല്‍ ബ്രസീലില്‍ അരങ്ങേറിയ ലോക കപ്പില്‍ സെമിയിലും ലൂസേഴ്സ് ഫൈനലിലും പരാജയപ്പെട്ട് നാലാം സ്ഥാനമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ക്വാര്‍ട്ടറിലും അവരുടെ കുതിപ്പ് അവസാനിച്ചു. ഇത്തവണ യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ് ഒടുവില്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് അഞ്ചാം സ്ഥാനക്കാരായാണ് 23-ാം ലോകകപ്പിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിലെ 18 കളികളില്‍ എട്ടെണ്ണം വിജയിച്ചപ്പോള്‍ ആറില്‍ തോറ്റു. ഒരു ഘട്ടത്തില്‍ നേരിട്ട് യോഗ്യത നേടുമോ എന്നുപോലും തോന്നിപ്പിച്ചശേഷമാണ് അവര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും അതിനുശേഷം നടന്ന സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തിയത്. എട്ട് മത്സരങ്ങളില്‍ ഫ്രാന്‍സിനോട് മാത്രം തോല്‍ക്കുകയും ടുണീഷ്യയോട സമനില പാലിക്കുകയും ചെയ്തെങ്കിലും ക്രൊയേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, സെനഗല്‍ തുടങ്ങിയ മികച്ച ടീമുകളെ തോല്‍പ്പിക്കാനായി.
നെയ്‌മറുടെ അഭാവം
34കാരനായ സൂപ്പര്‍ താരം നെയ്‌മറുടെ പരിക്കാണ് ഇത്തവണ ബ്രസീലിനെ ബുദ്ധിമുട്ടിലാക്കുന്നത്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ നെയ്‌മര്‍ കളിക്കാനിറങ്ങില്ല. എങ്കിലും വിനീഷ്യസ് ജൂനിയര്‍, മാത്യൂസ് കുന്‍ഹ, റഫീഞ്ഞ, 19കാരനായ യുവതാരം എന്‍ഡ്രിക് തുടങ്ങിയവരുടെ സാന്നിദ്ധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. ഒരുകാലത്ത് പ്രതിരോധത്തിന് ഏറെ പഴികേട്ടിരുന്ന ടീമാണ് ബ്രസീല്‍. എന്നാല്‍ ഇപ്പോള്‍ ഡാനിലോ, മാര്‍ക്വിനോസ്, ഗബ്രിയേല്‍ മഗല്‍ഹേസ്, അലക്‌സ് സാന്ദ്രോ എന്നിവര്‍ പ്രതിരോധത്തിന് കരുത്തു പകരുന്നവരാണ്. ബ്രൂണോ ഗ്വിമാരസ്, കാസെമിറോ, ഡാനിലോ സാന്റോസ്, റാഫിഞ്ഞോ, ലൂക്കാസ് പാക്വെറ്റ എന്നിവരടങ്ങിയ മധ്യനിരയും അതിശക്തമാണ്. ഗോള്‍ വലയ്‌ക്ക് മുന്നില്‍ അലിസണ്‍ ബക്കര്‍ ഇത്തവണലും ഇറങ്ങും. ഇത്തവണ അവരുടെ ലക്ഷ്യം 2002നുശേഷം ആദ്യ ലോകകിരീടമാണ്. അതിന തന്ത്രങ്ങള്‍ ഒരുക്കുന്നത് കാര്‍ലോ ആഞ്ചലോട്ടി എന്ന വിഖ്യാത പരിശീലകനും. ആഞ്ചലോട്ടി പരിശീലകനായെത്തിയ കളിച്ച 12 മത്സരങ്ങളില്‍ ഏഴില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ മൂന്നില്‍ തോറ്റു. രണ്ടെണ്ണം സമനില.
അട്ടിമറികളുടെ രാജാക്കന്മാരായ മൊറോക്കോ
2022ലെ ഖത്തര്‍ ലോകകപ്പില്‍ അത്ഭുതകരമായ കുതിപ്പുമായി കറുത്ത കുതിരകളായി മാറി ലോകത്തെ ഞെട്ടിച്ചവരാണ് മൊറോക്കേ. ഏഴാം ലോകകപ്പ് കളിക്കാനിറങ്ങുന്ന മൊറോക്കോയുടെ മികച്ച പ്രകടനം കഴിഞ്ഞ തവണത്തെ നാലാം സ്ഥാനം തന്നെ. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയെ സമനിലയില്‍ പിടിക്കുകയും കരുത്തരായ ബെല്‍ജിയത്തെ തോല്‍പ്പിക്കുകയും ചെയ്ത അവര്‍ പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനെ ഷൂട്ടൗട്ടിലും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും മറികടന്ന് സെമിയിലെത്തിയാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്. സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് അവര്‍ മടങ്ങിയത്. ലൂസേഴ്സ് ഫൈനലില്‍ ക്രൊയേഷ്യയോടും പരാജയപ്പെട്ട് മടങ്ങി.
കരുത്തുറ്റ പ്രതിരോധവും അതിവേഗ പ്രത്യാക്രമണവും
മൈതാനത്തിറങ്ങിയാല്‍ അതിശക്തമായ പ്രതിരോധക്കോട്ടകെട്ടി എതിര്‍ മുന്നേറ്റങ്ങളെ നിര്‍വീര്യമാക്കുകയും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ എതിരാളികളെ ഞെട്ടിക്കുന്നതുമണ് അവരുടെ കേളീതന്ത്രം. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി നില്‍ക്കുന്ന യാസിന്‍ ബൗനൂവിന്റെ സാന്നിധ്യം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രതിരോധത്തില്‍ കോട്ട കെട്ടുന്നത് ഹക്കിമി, ഇസ ഡിയോപ്, ചാഡി റിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും. മധ്യനിരയില്‍ കളി മെനയുക നീല്‍ എല്‍ അയ്നൗയി, അസെദിന്‍ ഔനഹി തുടങ്ങിയവരും സ്ട്രൈക്കര്‍മാരായി ബ്രാഹിം ഡിയാസ്, സോഫിയാനെ റഹിമിയും എത്തും.
ഞായറാഴ്ച പുലര്‍ച്ചെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ രാവിലെ 6.30ന് ഹെയതി സ്‌കോട്ട്ലന്‍ഡിനെ നേരിടും.
















