കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പുസ്തകങ്ങൾ ഒഴിവാക്കും. അധികാര മാറ്റത്തെത്തുടർന്നാണ് ലൈബ്രറി പുസ്തകങ്ങൾ സംബന്ധിച്ച പ്രധാന തീരുമാനം . സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറികളിലെ ചില പുസ്തകങ്ങൾ പുനഃപരിശോധിക്കുമെന്നും കുട്ടികളുടെ ബൗദ്ധിക വികാസത്തിനും അറിവ് വർദ്ധിപ്പിക്കുന്നതിനും സഹായകരമല്ലെന്ന് കരുതുന്ന ചില പുസ്തകങ്ങൾ നീക്കം ചെയ്യുമെന്നും സംസ്ഥാന ലൈബ്രറി മന്ത്രി ഗൗരിശങ്കർ ഘോഷ് സൂചിപ്പിച്ചു.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രശസ്ത കവിതയായ ‘എപാങ് ഒപാങ് ഝപാങ്’ എന്ന പുസ്തകത്തെയും അവർ രചിച്ച മറ്റ് പുസ്തകങ്ങളെയും ഈ തീരുമാനം ബാധിക്കും. അവരുടെ നിരവധി പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങുകയാണ്. ലൈബ്രറികളുടെ ലക്ഷ്യം പുസ്തകങ്ങൾ സംഭരിക്കുക മാത്രമല്ല, വായനക്കാർക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം നൽകുകയുമാണെന്ന് മന്ത്രി അഭിമുഖത്തിൽ പറഞ്ഞു.
അറിവ്, മൂല്യങ്ങൾ, ദേശീയബോധം എന്നിവ വളർത്തുന്ന പുസ്തകങ്ങൾക്കായിരിക്കും മുൻഗണന നൽകുക എന്നും അദ്ദേഹം പറഞ്ഞു. 2025 ൽ, സ്കൂൾ ലൈബ്രറികൾക്കായി പുറത്തിറക്കിയ പട്ടികയിൽ മമത ബാനർജിയുടെ നിരവധി പുസ്തകങ്ങൾ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു.
ഇതിനായി സ്കൂളുകൾക്ക് പ്രത്യേക സാമ്പത്തിക സഹായം പോലും ലഭിച്ചിരുന്നു. ഇപ്പോൾ, പുതിയ സർക്കാർ ആ നയം പുനഃപരിശോധിക്കുകയാണ് . കുട്ടികൾക്കുള്ള എനർജി ഡ്രിങ്കിന്റെ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ജിംഗിളിൽ നിന്നാണ് ‘എപാങ് ഒപാങ് ഝപാങ്’ എന്ന പ്രയോഗം ഉണ്ടായത്. ബംഗാളി ഭാഷയിൽ ഈ വാക്കുകൾക്ക് വ്യക്തമായ അർത്ഥമില്ല.
















