കാശി: കാലത്തിനുപോലും തൊടാൻ കഴിയാത്ത വിശ്വനാഥന്റെ സ്വന്തം മണ്ണാണ് കാശി. മരണമില്ലാത്ത നഗരം എന്നും പറയാം. . ഗംഗാനദിയുടെ കുളിര്‍മ്മയും മന്ത്രോച്ചാരണങ്ങളുടെ നാദവും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന പുണ്യഭൂമി.
ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം. ജനനമരണ ചക്രത്തില്‍ നിന്നും പാപഭാരങ്ങളില്‍ നിന്നും മനുഷ്യന് മോചനം നല്‍കുന്ന പരമശിവന്റെ തിരുസന്നിധി.
കാലത്തിന് മാറ്റിമറിക്കാന്‍ കഴിയാത്ത സനാതനമായ ഒരു ആചാരം ഈ മണ്ണിലുണ്ട്. കാശിയിലെത്തുന്നവര്‍ വിശ്വനാഥ ദർശനത്തിന് പോകുംമുമ്പ് ഭക്തിപൂർവ്വം അവര്‍ ഗംഗയിലേക്ക് ഇറങ്ങുന്നു. ഗംഗയുടെ ഒഴുക്കിലേക്ക് മുങ്ങുമ്പോള്‍ അലിഞ്ഞുപോകുന്നത് ശരീരത്തിലെ അഴുക്കുകള്‍ മാത്രമല്ല, മനസ്സിലെ അഹങ്കാരവും കാമക്രോധങ്ങളും കൂടിയാണ്.
ആ വിശുദ്ധ നദി ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിച്ച്, വിശ്വനാഥന്റെ തിരുനടയിലേക്ക് പ്രവേശിക്കാനുള്ള പരമമായ യോഗ്യത നല്‍കുന്നു. ഈ ഗംഗാസ്നാനം ഏതൊരു ഹിന്ദുവിനെയും ഈശ്വരനിലേക്ക് അടുപ്പിക്കുന്നു. .
പിന്നീട് ‘ഹര ഹര മഹാദേവ്’ മന്ത്രോച്ചാരണങ്ങളിലൂടെ നടന്ന് കാശീനാഥനായ വിശ്വനാഥന്റെ ലിംഗത്തിന് മുന്നില്‍ കൈകള്‍ കൂപ്പിമ്പോള്‍ ലഭിക്കുന്നത് നിര്‍വ്വാണമാണ്. ജനന മരണചക്രത്തില്‍ നിന്നുള്ള മുക്തി.
ഭാരതത്തിലെ ഏറ്റവും പവിത്രമായ 12 ജ്യോതിർലിംഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാശിയിലേത്. ഇവിടെയുള്ള ശിവലിംഗ ദർശനം ഒരാള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. .ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരങ്ങളും താഴികക്കുടങ്ങളും തങ്കം പൂശിയവയാണ്. അതുകൊണ്ടാണ് ഇതിനെ ‘ഗോള്‍ഡൻ ടെംപിള്‍’ എന്നും വിളിക്കുന്നത്. ചരിത്രപുരുഷനായ മഹാരാജാ രഞ്ജിത് സിംഗ് ആണ് ഇതിനായി ഏതാണ്ട് 820 കിലോഗ്രാമിലധികം ശുദ്ധമായ സ്വർണ്ണം ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ തന്നെയുള്ള ഒരു പുരാതന കിണറാണ് ജ്ഞാനവാപി. ഈ കാശി വിശ്വനാഥക്ഷേത്രത്തെ ഔറംഗസീബിന്റെ നേതൃത്വത്തില‍് മുഗള്‍ വംശക്കാര്‍ ആക്രമിച്ചപ്പോള്‍ ജ്യോതിർലിംഗം സംരക്ഷിക്കുന്നതിനായി അന്നത്തെ മുഖ്യ പൂജാരി വിഗ്രഹം ജ്ഞാന്‍ വ്യാപിയിലേക്ക് എറിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
















