ന്യൂദൽഹി: ആറ് വർഷം മുമ്പ് തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് പരിക്കേറ്റുമാണ് മെക്സിക്കോ താരം റൗൾ ജിമെനെസ് കളിക്കളം വിട്ടത്. സത്യത്തിൽ തന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന തോന്നൽ അന്ന് ആ കളിക്കാരനിൽ നിഴലിച്ചിരുന്നു. പിന്നീട് ഈ വർഷം മാർച്ചിൽ പിതാവിന്റെ വിയോഗത്തിന്റെ ദുഃഖവും അദ്ദേഹത്തെ ഏറെ തളർത്തി. എങ്കിലും എല്ലാ ദുഃഖങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചാണ് 2026 ഫിഫ ലോകകപ്പിൽ അദ്ദേഹം ബൂട്ടണിഞ്ഞത്. കാരണം അദ്ദേഹത്തിന് ഒരു സ്വപ്നയാത്ര ഉണ്ടായിരുന്നു.
ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ വോൾവ്‌സിനായി കളിക്കുന്ന ജിമെനെസിന് ആറ് വർഷം മുൻപ് ജീവൻ തന്നെ നഷ്ടപ്പെടുത്താൻ സാധ്യതയുള്ള ഒരു ഭീകരമായ പരിക്ക് സംഭവിച്ചിരുന്നു. 2020 ൽ വോൾവർഹാംപ്ടണിന്റെ ഭാഗമായിരുന്നപ്പോഴാണ് ആഴ്‌സണൽ ഡിഫൻഡർ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. ആ പരിക്ക് അദ്ദേഹത്തെ മൈതാനത്ത് അബോധാവസ്ഥയിലാക്കി. അടിയന്തിരമായി വൈദ്യചികിത്സ ആവശ്യമായി വന്നു.
തലയോട്ടിയിലെ പൊട്ടലും തലച്ചോറിനേറ്റ പരിക്കും അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാമായിരുന്നു. പക്ഷേ എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം സുഖം പ്രാപിച്ച ശേഷം അദ്ദേഹം വോൾവ്‌സിനായി തിരിച്ചെത്തി. എന്നാൽ ഈ വർഷം മാർച്ചിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ സ്‌ട്രൈക്കറുടെ ജീവിതത്തിൽ ദുഃഖത്തിന്റെ മറ്റൊരു കാലഘട്ടം കൂടി അരങ്ങേറി.
ലോകകപ്പ് ഗോൾ അച്ഛനുള്ള സ്‌നേഹ സമ്മാനം
ഇത്തവണ മെക്സിക്കോയ്‌ക്കായി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത് തന്റെ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചതായിട്ടാണ് ആരാധകർ പറയുന്നത്. മത്സരത്തിൽ നിറഞ്ഞാടിയ ജിമെനസ് ഗോൾ പോസ്റ്റിന് ഏതാനും അടി അകലെയായിരിക്കെ റോബർട്ടോ അൽവാരാഡോയിൽ നിന്ന് ലഭിച്ച ഒരു മികച്ച ക്രോസ്, ഹെഡറിലൂടെ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്ന് വലയുടെ പിന്നിലേക്ക് ഇടിച്ചു കയറ്റി.
തുടർന്ന്
ജിമെനെസ് കണ്ണീരോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ആകാശത്തേക്ക് കൈകൾ കൂപ്പി കാണിച്ചു, തന്റെ അന്തരിച്ച പിതാവിന് വ്യക്തമായ ആദരാഞ്ജലി അർപ്പിച്ചു.
ലോകകപ്പിലെ ജിമെനെസിന്റെ ആദ്യ ഗോളാണ് മെക്സിക്കോയെ വിജയത്തിലേക്ക് നയിച്ചത്.
ഫിഫ ലോകകപ്പിലെ ജിമെനെസിന്റെ ആദ്യ ഗോളായിരുന്നു ഇത്, നാലാമത്തെ ലോകകപ്പ് മത്സരത്തിൽ ഒരു ഗോൾ നേടിയ അദ്ദേഹം 2014, 2018, 2022 ലോകകപ്പുകളിൽ മെക്സിക്കൻ ടീമിന്റെ ഭാഗമായിരുന്നു.
















