ന്യൂയോര്‍ക്ക് സിറ്റി: ലോകകപ്പ് ആവേശത്തിന്റെ ചൂടില്‍ ആരാധകര്‍ ആടിത്തിമിര്‍ക്കമ്പോള്‍ അന്തരീക്ഷ താപത്തില്‍ താരങ്ങളുടെ പെടാപ്പാട്. ലോകകപ്പിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്നായി വേദികളിലെ ചൂട് മാറിയിരിക്കുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ചില വേദികളില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലെ കാലാവസ്ഥ കളിക്കാരുടെയും ആരാധകരുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്. വിവിധ ടീമുകളിലെ താരങ്ങള്‍ ഇതിനോടകം ചൂട് സഹിക്കാവുന്നതിലുമപ്പുറമാണെന്ന് പറഞ്ഞുകഴിഞ്ഞു. 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിനേക്കാള്‍ ഇപ്പോഴത്തെ ആതിഥേയ നഗരങ്ങളിലെ ജൂണ്‍-ജൂലൈ താപനില ശരാശരി ഉയര്‍ന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമാണ് ഇതിന് പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു.
ലോകകപ്പ് സമയത്ത് അമേരിക്കയിലെയും മെക്‌സിക്കോയിലെയും പല നഗരങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തും. ഹ്യുമിഡിറ്റിയും കൂടുതലായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ താരങ്ങള്‍ക്കുണ്ടാകാം. ലോകോത്തര താരങ്ങളും കോടിക്കണക്കിന് ആരാധകരും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കാലാവസ്ഥ ഒരു നിര്‍ണായക ഘടകമായി മാറാന്‍ സാധ്യതയുണ്ട്. വിവിധ പഠനങ്ങള്‍ പ്രകാരം ലോകകപ്പിലെ ഏകദേശം 25% മത്സരങ്ങളും അപകടകരമായ ചൂടുസാഹചര്യങ്ങളിലാണ് നടക്കുന്നത്. ചില മത്സരങ്ങള്‍ കളിക്കാരുടെ സംഘടനയായ ഫിഫ്‌പ്രോ (FIFPRO) നിര്‍ദേശിക്കുന്ന സുരക്ഷാ പരിധിയും മറികടക്കുന്ന ചൂടുസാഹചര്യത്തിലാകും നടക്കുക.
ചൂടുകൂടുതലുള്ള വേദികള്‍
ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം, മയാമി
എന്‍ആര്‍ജി സ്‌റ്റേഡിയം, ഹൂസ്റ്റണ്‍
ആരോഹെഡ് സ്‌റ്റേഡിയം, കന്‍സാസ് സിറ്റി,
മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂജഴ്‌സി
മയാമിയിലെ മത്സരങ്ങള്‍ക്ക് ചൂട് സംബന്ധിച്ച ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫൈനല്‍ നടക്കുന്ന ന്യൂജഴ്‌സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ചൂട് പ്രശ്‌നമായേക്കാം. കടുത്ത ചൂട് കാരണം കളിക്കാര്‍ക്ക് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും, ക്ഷീണം വര്‍ധിക്കും, ഓട്ടവേഗവും സ്റ്റാമിനയും കുറയും, തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കാം, ഹീറ്റ് എക്‌സോഷന്‍, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത കൂടും എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
ചൂടിനെ തടയാന്‍ ഫിഫ ചില പ്രതിരോധ നടപടികള്‍ സ്വീകരിച്ചുണ്ട്. എല്ലാ മത്സരങ്ങളിലും നിര്‍ബന്ധിത ഹൈഡ്രേഷന്‍ ബ്രേക്കുകള്‍, ചില നഗരങ്ങളില്‍ കൂടുതല്‍ വൈകുന്നേര മത്സരങ്ങള്‍, മെഡിക്കല്‍ നിരീക്ഷണം ശക്തമാക്കല്‍, തണുത്ത വെള്ളവും ഐസ് ടവലുകളും ലഭ്യമാക്കല്‍, ആവശ്യമായാല്‍ മത്സരം വൈകിപ്പിക്കാനുള്ള സംവിധാനം എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം ഹൈഡ്രേഷന്‍ ബ്രേക്ക് നല്‍കുമെന്ന് ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്.
കളിക്കാര്‍ മാത്രമല്ല, സ്റ്റേഡിയങ്ങളില്‍ മണിക്കൂറുകളോളം ഇരിക്കുന്ന ആരാധകരും അപകടസാധ്യത നേരിടും. പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, ഹൃദ്രോഗമുള്ളവര്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് വേദിയായ വാന്‍കൂവറില്‍നിന്ന് മയാമി വരെ 5529 കിലോമീറ്റര്‍ ആണ് ദൂരം. മയാമിയിലെ മത്സരത്തിനു ശേഷം വാന്‍കൂവറില്‍ ഒരു മത്സരം കാണാന്‍ പോകണമെങ്കില്‍ വളരെ കഷ്ടപ്പെടേണ്ടിവരും. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ 13 വ്യത്യസ്ത സമയങ്ങളിലാണ് മത്സരങ്ങള്‍. അതും കളിക്കാരെ ബാധിക്കാം.
















