മെക്സിക്കോ സിറ്റി: പുതിയ ലോകചാമ്പ്യനെ തേടി ട്രയോന്‍ഡ ഉരുണ്ടുതുടങ്ങി. പന്തും ലോകവും ഒന്നായ നിമിഷത്തില്‍ ആവേശത്തിന്റെയും ആരവത്തിന്റെയും ആനന്ദലാവ ഒഴുക്കി ലോകകപ്പിന്റെ 23-ാം പതിപ്പിന് തിരിതെളിഞ്ഞു. വടക്കേ അമേരിക്കയുടെ ആകാശം വര്‍ണവെളിച്ചങ്ങളാല്‍ തിളങ്ങിയപ്പോള്‍, മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക ലോക ഫുട്‌ബോളിന്റെ ഹൃദയമിടിപ്പായി മാറി. സംഗീതവും നൃത്തവും സാംസ്‌കാരിക വൈവിധ്യവും ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയങ്ങളും ഇഴചേര്‍ന്ന ഉദ്ഘാടനച്ചടങ്ങ് ലോകത്തെ ഒരൊറ്റ ആഘോഷവേദിയാക്കി മാറ്റി.
പ്രശസ്ത പോപ് ഗായികയും ലാറ്റിനമേരിക്കന്‍ സംഗീതത്തിന്റെ രാജ്ഞിയുമായ ഷക്കീറ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചു. നൈജീരിയന്‍ കലാകാരനായ ബര്‍ണാ ബോയിയും ഷക്കീറയ്‌ക്ക് കൂട്ടായെത്തി. മറ്റ് സംഗീതജ്ഞരായ കൊളംബിയയില്‍നിന്നുള്ള ജെ. ബാല്‍വിനും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ടൈലയും മെക്‌സിക്കന്‍ ഗായകരായ അലഹാന്‍ഡ്രോ ഫെര്‍ണാണ്ടസ്, ലില ഡോണ്‍സ്, ബെലിന്‍ഡ, വെനസ്വേലന്‍ ഗായകന്‍ ഡാനി ഓഷ്യനും പരിപാടികള്‍ അവതരിപ്പിച്ചു. മെക്‌സിക്കയുടെയും വടക്കേ അമേരിക്കയുടെയും സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ സ്റ്റേഡിയത്തെ ആവേശക്കടലാക്കി.

83500ലേറെ ആരാധകര്‍ മെക്‌സിക്കന്‍ തിരമാല തീര്‍ത്ത ആവേശത്തിനൊപ്പം നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ചടങ്ങുകളില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ആദ്യമത്സരത്തില്‍ അടരാടി. ഇന്നു പുലര്‍ച്ചെ 7.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന പോരാട്ടത്തില്‍ ബോസ്‌നിയ, കാനഡയെയും നാളെ പുലര്‍ച്ചെ 6.30ന് ആതിഥേയരായ അമേരിക്ക, പാരഗ്വയെയും നേരിടും.
അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ്. 48 രാജ്യങ്ങള്‍, 104 മത്സരങ്ങള്‍, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വേദികള്‍, കോടിക്കണക്കിന് സ്വപ്‌നങ്ങള്‍ ഇതെല്ലാം ചേര്‍ന്നാണ് 2026 ലോകകപ്പ് രൂപംകൊള്ളുന്നത്. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീനയും, തിരിച്ചുവരവിന്റെ പ്രതീക്ഷയില്‍ ബ്രസീലും, യുവതാരങ്ങളുടെ കരുത്തില്‍ സ്‌പെയിനും ഇംഗ്ലണ്ടും, അവസാന ലോകകപ്പ് സ്വപ്‌നവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ എല്ലാ ശക്തികേന്ദ്രങ്ങളും ഈ വേദിയില്‍ അണിനിരക്കുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ഫൈനൽ ഉൾപ്പെടെ ആകെ 104 മത്സരങ്ങളാണുള്ളത്. നാലു ടീമുകളെ വീതം 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾക്ക് 29 ന് തുടക്കമാകും. ജൂലൈ 4 മുതൽ 8 വരെ പ്രീക്വാർട്ടർ മത്സരങ്ങൾ, 10 മുതൽ 12 വരെ ക്വാർട്ടർ, 15, 16 തീയതികളിൽ സെമി ഫൈനൽ. ജൂലൈ 19ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
















