Kerala

പാര്‍ട്ടി അണികളെ വഞ്ചിച്ചു; കീഴ്ഘടകങ്ങളെ ബലിയാടാക്കി രക്ഷപ്പെടാന്‍ സിപിഎം നേതൃത്വം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി നടത്തിയ വിശദീകരണം വസ്തുതയ്‌ക്ക് നിരക്കാത്തതാണെന്നും കീഴ്ഘടകങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലും പയ്യന്നൂരിലുമുള്‍പ്പടെ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും എംഎല്‍എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളില്‍ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള എതിര്‍പ്പുകളെ മറികടന്ന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. ഇതില്‍ 24 മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ ഏരിയാ കമ്മിറ്റിയിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. കണ്ണൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തയ്യാറാക്കി അവതരിപ്പിച്ചത് പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും അറിവോടെയാണ്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും എതിര്‍ത്തെങ്കിലും പരിഗണിച്ചില്ല.

താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിച്ചശേഷം പരാജയകാരണങ്ങള്‍ വിശകലനം ചെയ്യുമെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ കീഴ്ഘടകങ്ങളിലെ ചര്‍ച്ചയ്‌ക്ക് കടകവിരുദ്ധമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് വിശകലനമെന്ന രീതിയില്‍ അവതരിപ്പിച്ചത്. എല്ലാ മാനദണ്ഡങ്ങളും മാറ്റിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാമതും മത്സരിപ്പിച്ചത് പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി സഖാക്കള്‍ മുഴുവന്‍ അഭിപ്രായപ്പെട്ടത്. അതോടൊപ്പം തന്നെ സംസ്ഥാന സെക്രട്ടറിയുടെ നിഷേധാത്മക നിലപാടുകളും മുഴുവന്‍ കമ്മിറ്റികളിലും ചര്‍ച്ചയായി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് തളിപ്പറമ്പിലും പയ്യന്നൂരിലും പരാജയപ്പെടാന്‍ കാരണം പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിക്കും ഒരു കുഴപ്പവുമില്ല, എല്ലാ കുഴപ്പവും കീഴ്ഘടകത്തിനാണെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. മൂന്നോ നാലോ ആളുകള്‍ ഒഴിച്ച് ബാക്കി മുഴുവന്‍ അംഗങ്ങളും ഏരിയാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റിയിലും പാടില്ല എന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥികളെ തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിച്ചാല്‍ എങ്ങിനെയാണ് ജില്ലാക്കമ്മിറ്റിക്ക് തെറ്റ്പറ്റിയെന്ന് പറയാന്‍ സാധിക്കുക. തളിപ്പമ്പിലെ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാ ഘടകങ്ങളും എതിര്‍ത്തു. പിന്നെ എങ്ങിനെയാണ് കീഴ്ഘടകങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയാന്‍ സാധിക്കുക. നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകരോടുള്ള വഞ്ചനയാണ്. നേതൃത്വത്തിന് തെറ്റ് പറ്റിയെങ്കില്‍ അത് തുറന്ന് പറയാന്‍ ഇനിയെങ്കിലും തയാറാകണം. കീഴ്ഘടകങ്ങളുടെ തലയില്‍കെട്ടിവെച്ച് രക്ഷപ്പെടുകയല്ല വേണ്ടത്.

പരാജയത്തിനുത്തരവാദി ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ജില്ലാ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും പുറത്താക്കിയാല്‍ മാത്രമേ ഇനി ബ്രാഞ്ച് യോഗത്തിന് വരൂ എന്ന് പറഞ്ഞിറങ്ങിപ്പോയ പാര്‍ട്ടി സഖാക്കളുണ്ട്. ഈ വികാരം കാണണം. എതിര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് എതിര്‍ക്കുന്നു എന്ന് പരിശോധിക്കാനുള്ള സാമാന്യ മര്യാദ നേതൃത്വം കാണിക്കണം. പയ്യന്നൂരില്‍ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുയര്‍ന്നത്. തളിപ്പറമ്പില്‍ സ്വജനപക്ഷപാതവും. തെറ്റുപറ്റിയെന്ന് പറയുമ്പോള്‍ ഈ നിലപാട് പരോക്ഷമായി അംഗീകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ തെറ്റ്പറ്റിയെന്ന് പറയുമ്പോള്‍ എന്താണ് പറ്റിയതെന്ന് തുറന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറി തയാറാകണം. തെറ്റ് ചെയ്ത നേതാക്കളാണ് തെറ്റ് തിരുത്തല്‍ രേഖ കീഴ്ഘടകങ്ങളില്‍ വിശദീകരിക്കുന്നത്. പിന്നെ എങ്ങിനെ പാര്‍ട്ടി നന്നാകുമെന്നും ഇരുവരും ചോദിച്ചു.

Recent Posts